ദുർഗ്: ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ ജയിൽമോചിതരാക്കാൻ സഹായിക്കണമെന്ന് സഭ അഭ്യർത്ഥിച്ചപ്പോൾ സഹായിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മൂന്ന് ദിവസം മുമ്പേ ജയിൽ മോചനം നടക്കേണ്ടതായിരുന്നുവെന്നും പൊളിറ്റിക്കൽ ഡ്രാമയാണ് മോചനം വൈകാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയോടും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും നന്ദി പറഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
എന്താണ് പൊളിറ്റിക്കൽ ഡ്രാമയെന്ന് ചോദിച്ചപ്പോൾ വിശദീകരിക്കാൻ തയ്യാറല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. എഫ്ഐആർ റദ്ദാക്കുമോ, ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ ഇടപ്പെടുമോ തുടങ്ങിയ ചോദ്യങ്ങളോടും ബിജെപി സംസ്ഥാന അധ്യക്ഷൻ മുഖം തിരിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. വിവാദം ഉണ്ടാക്കാൻ നോക്കരുതെന്നും ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, രാജീവ് ചന്ദ്രശേഖർ ഇത്തരം വൃത്തികെട്ട കളികളിൽ ഭാഗമാകരുതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. രണ്ട് കേന്ദ്രമന്ത്രിമാർ എന്തിനാണെന്നും ജോർജ് കുര്യനും സുരേഷ് ഗോപിയും അധികാരത്തിൽ തുടരാൻ യോഗ്യരല്ലെന്നും അദ്ദേഹം വിമർശിച്ചു. കത്തോലിക്കാ സഭയുടെ പേര് പറഞ്ഞ് ക്രൈസ്തവ നാമം ഉപയോഗിച്ച് മന്ത്രിയായ വ്യക്തിയാണ് ജോർജ് കുര്യനെന്നും ചെയ്ത പാപത്തിന് ബിജെപി നേതാക്കൾ പള്ളിയിൽ കയറി കുമ്പസാരിക്കുന്നത് നല്ലതായിരിക്കുമെന്നും ബ്രിട്ടാസ് പറഞ്ഞു.


