റോഡുകളില്‍നിന്ന് തെരുവ് നായകളേയും മറ്റുമൃഗങ്ങളേയും നീക്കം ചെയ്യണം; ഉത്തരവിട്ട് രാജസ്ഥാൻ ഹൈക്കോടതി

ജയ്പുര്‍: റോഡുകളില്‍ നിന്ന് തെരുവുനായ്ക്കളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യാന്‍ രാജസ്ഥാന്‍ ഹൈക്കോടതി നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കി. റോഡുകള്‍, കോളനികള്‍, പൊതുവഴികള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവുമൃഗങ്ങളെ നീക്കം ചെയ്യുന്നതില്‍ നിന്ന് ആരെങ്കിലും തടസ്സം നിന്നാല്‍ അവര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പേവിഷബാധ മരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ തെരുവ് നായകളെ പിടികൂടി കൂട്ടിലടയ്ക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതിന് പിന്നാലെയാണ് രാജസ്ഥാന്‍ ഹൈക്കോടതിയില്‍നിന്നുള്ള സമാന വിധി.

തെരുവ് നായകളുടെ കടിയേറ്റുള്ള മരണങ്ങളും പൊതുനിരത്തുകളിലും ഹൈവേകളിലും തെരുവു മൃഗങ്ങളുടെ ശല്യവും പരിഗണിച്ച് രാജസ്ഥാന്‍ ഹൈക്കോടതി സ്വമേധാ സ്വീകരിച്ച ഹര്‍ജിയിലാണ് ഇത്തരത്തിലൊരു ഉത്തരവിട്ടിരിക്കുന്നത്.

ജസ്റ്റിസുമാരായ കുല്‍ദീപ് മാതൂര്‍ രവി ചിരാനിയ എന്നിവരുടെ ബെഞ്ചാണ് നഗരസഭകള്‍ക്ക് നിര്‍ദേശം കൈമാറിയത്.

‘മുനിസിപ്പല്‍ സ്ഥാപനങ്ങള്‍, തെരുവ് നായ്ക്കളെയും മറ്റ് മൃഗങ്ങളെയും നഗരത്തിലെ റോഡുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി ഒരു പ്രത്യേക യജ്ഞം ഏറ്റെടുക്കേണ്ടതാണ്, ഈ പ്രക്രിയയില്‍ അവയ്ക്ക് ഏറ്റവും കുറഞ്ഞ ശാരീരിക ഉപദ്രവം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്ന് ഉറപ്പാക്കുകയും വേണം. റോഡുകളില്‍ നിന്നും കോളനികളില്‍ നിന്നും പൊതുവഴികളില്‍ നിന്നും തെരുവ് മൃഗങ്ങളെ നീക്കം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഗരസഭാ ജീവനക്കാരെ ഏതെങ്കിലും വ്യക്തിയോ ഒരു കൂട്ടം ആളുകളോ അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് തടസ്സപ്പെടുത്തിയാല്‍, ബന്ധപ്പെട്ട മുനിസിപ്പല്‍ നിയമങ്ങള്‍ അനുസരിച്ച് അവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതില്‍പ്പെടും’ കോടതി ഉത്തരവില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News