24.7 C
Kottayam
Friday, May 17, 2024

ഇടിമിന്നൽ,മഴ, കാറ്റ്, 5 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിപ്പില്ലെങ്കിലും കിഴക്കൻ മേഖലകളിൽ പരക്കെ മഴ കിട്ടും. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ കാലവർഷം കൂടുതൽ മെച്ചപ്പെടും. നാളെ പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ ഭീതി ഒഴിയുന്നു. ഇന്നലെ അർദ്ധരാത്രിയോടെ തീവ്രന്യൂനമർദ്ദമായി മാറിയ ബിപോർജോയ് വരുന്ന 6 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായിമാറും. ​ഗുജറാത്തിൽ നിന്നും രാജസ്ഥാനിന്റെ തെക്കുപടിഞ്ഞാറ് മേഖലകളിലേക്ക് പ്രവേശിച്ച ബിപോർജോയ് നിലവിൽ 10 കിമീ വേ​ഗതയിലാണ് സഞ്ചരിക്കുന്നത്.

രാജസ്ഥാനിൽ വിവിധയിടങ്ങളിൽ നിലവിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറിൽ 65 കിമീ വരെ വേ​ഗതയിൽ കാററടിക്കുമെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തെക്കൻ രാജസ്ഥാനിൽ അതിശക്തമായ മഴയ്ക്കും, ​ഗുജറാത്തിലും കച്ചിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് നാശം വിതച്ച ​ഗുജറാത്തിലെ സ്ഥലങ്ങൾ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിക്കും.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week