റെയില്‍വേ ട്രാക്കിന് മുകളിലെ 25,000 വോള്‍ട്ട് വൈദ്യുത കമ്പി മോഷ്ടിച്ചു; ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു; ഒടുവില്‍ സംഭവിച്ചത്

ബിഹാറില്‍ റെയില്‍വേ ട്രാക്കിന് മുകളിലെ 25,000 വോള്‍ട്ട് വൈദ്യുത കമ്പി മോഷ്ടിച്ചു; ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു; ഒടുവില്‍ കേബിള്‍ കണ്ടെടുത്തു

പട്ന: ബിഹാറില്‍ അതീവ സുരക്ഷാ മേഖലയായ റെയില്‍വേ പാതയില്‍ കടന്നുകയറി ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനുള്ള ഓവര്‍ഹെഡ് ഇലക്ട്രിക് ലൈന്‍ (OHE Wire) മോഷ്ടാക്കള്‍ മുറിച്ചുകടത്തി. ഗയ-പട്ന റെയില്‍വേ സെക്ഷനിലെ തെഹ്ത, ജെഹാനാബാദ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന 25,000 വോള്‍ട്ട് ശേഷിയുള്ള ഹൈ വോള്‍ട്ടേജ് ലൈനിലെ ഏകദേശം 100 മീറ്ററോളം വരുന്ന വൈദ്യുത കമ്പിയാണ് മോഷ്ടാക്കള്‍ അര്‍ധരാത്രിയില്‍ അപഹരിച്ചത്. മോഷണത്തെ തുടര്‍ന്ന് ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.

വ്യാഴാഴ്ച പുലര്‍ച്ചെ 3:05 ഓടെയാണ് പ്രധാന ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട കാര്യം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സരസ്വതി ചന്ദ്ര അറിയിച്ചു. മെയിന്‍ ലൈനിലെ ഒ.എച്ച്.ഇ കമ്പി നഷ്ടപ്പെട്ടതോടെ ഈ റൂട്ടിലോടുന്ന ഡൗണ്‍ ട്രെയിനുകളെല്ലാം സിംഗിള്‍ ലൈന്‍ വഴി തിരിച്ചുവിടേണ്ടി വന്നു. ഇത് പുലര്‍ച്ചെയുള്ള നിരവധി ട്രെയിന്‍ സര്‍വ്വീസുകളെയും യാത്രക്കാരെയും സാരമായി ബാധിച്ചു.

സംഭവമറിഞ്ഞ് ഉടനടി റെയില്‍വേ ജീവനക്കാരും സാങ്കേതിക വിദഗ്ദ്ധരും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. മൂന്ന് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവില്‍ ഇലക്ട്രിക് വയര്‍ പുനഃസ്ഥാപിക്കുകയും രാവിലെ 6:26 ഓടെ ഈ സെക്ഷന്‍ പൂര്‍ണ്ണമായി ഗതാഗതയോഗ്യമാക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (RPF) പ്രദേശത്ത് നടത്തിയ വ്യാപകമായ തിരച്ചിലില്‍ മോഷണം പോയ വൈദ്യുത കമ്പികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തു. 25,000 വോള്‍ട്ട് ലൈനില്‍ ജീവന്‍ പണയം വെച്ച് മോഷണം നടത്തിയ പ്രതികളെ തിരിച്ചറിയുന്നതിനും അവരെ അടിയന്തരമായി അറസ്റ്റ് ചെയ്യുന്നതിനുമായി ആര്‍.പി.എഫ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസില്‍ ഉന്നതതല അന്വേഷണം നടന്നു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News