പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡിഗാനത്തിലെ വരികൾ ആലപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് രാഹുൽഗാന്ധി ചോദിച്ചത്. ഈ വരികളിലൂടെ തന്നെ നിങ്ങൾക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാർഥ്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് പറഞ്ഞയുടൻതന്നെ സദസ്സിൽനിന്ന് വൻ കരഘോഷമാണുയർന്നത്.
എൽഡിഎഫ് ശബരിമലയിൽനിന്ന് അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചു. അവിടെ ചെമ്പ് വെച്ചു. മറുവശത്ത് എല്ലാപ്രസംഗത്തിലും ക്ഷേത്രങ്ങളെക്കുറിച്ചും മതത്തെക്കുറിച്ചും പറയുന്നയാൾ ശബരിമലയെക്കുറിച്ച് മറന്നുപോയി. നരേന്ദ്രമോദി എവിടെയെല്ലാം പോകുമോ അവിടെയെല്ലാം മതത്തെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും പ്രസംഗിക്കും. സിപിഎം നേതാക്കൾ കേരളത്തിലെ വലിയ ക്ഷേത്രത്തിൽനിന്ന് സ്വർണം കവർന്ന്, ക്ഷേത്രത്തെ അപമാനിച്ചിട്ടും നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോൾ മൗനം പാലിച്ചു.
അദ്ദേഹത്തിന് കേരളത്തിലെത്തുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ പിന്തുണയ്ക്കണോ എന്നതിൽ സംശയമാണ്. അതുകൊണ്ട് അദ്ദേഹം ഇവിടെ എൽഡിഎഫിനെ പിന്തുണയ്ക്കുന്നു. അദ്ദേഹം യുഡിഎഫ് സർക്കാർ വരാൻ ആഗ്രഹിക്കുന്നില്ല. എൽഡിഎഫ് സർക്കാർ വന്നാൽ അവരുടെ അഴിമതികൊണ്ട് അവരെ നിയന്ത്രിക്കാനാകുമെന്ന് മോദിക്ക് അറിയാം. എൽഡിഎഫിന് ഡൽഹിയിലെ മോദി സർക്കാരിനെ വെല്ലുവിളിക്കാനാകില്ലെന്നും അറിയാം. ഡൽഹിയിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് മനസിലാക്കുന്നു. അതുകൊണ്ട് കേരളത്തിലെ എൽഡിഎഫിനെ ശക്തിപ്പെടുത്താനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുൽഗാന്ധി ആരോപിച്ചു.
Leader of the Opposition Rahul Gandhi intensified his campaign in Kerala by attacking the LDF government and PM Narendra Modi over the alleged theft of gold from Sabarimala. Speaking at a UDF rally in Pathanamthitta, Rahul Gandhi used the lyrics of a popular parody song, asking “Swarnam kattathu aarappa?” (Who stole the gold?). He accused the LDF of looting the gold and replacing it with copper. He further criticized PM Modi for remaining silent on this temple-related issue despite his frequent religious rhetoric elsewhere. The remark was met with massive applause from the crowd, signaling a strategic move by the UDF to bring the Sabarimala controversy back into the electoral spotlight.


