InternationalNews

ചെർണോബിൽ ആണവ പവർ പ്ലാനിന്റെ സൈറ്റിൽ നിന്ന് റേഡിയേഷൻ അളവ് വർദ്ധിച്ചതായി റിപ്പോർട്ട്,റഷ്യയും യുക്രെയ്നും ചെർണോബിൽ ദുരന്തഭൂമിയ്ക്കായി പോരാടുന്നത് എന്തിന്?

ക്രീവ്:  പ്രവർത്തനരഹിതമായ ചെർണോബിൽ ആണവ പവർ പ്ലാനിന്റെ സൈറ്റിൽ നിന്ന് റേഡിയേഷൻ അളവ് വർദ്ധിച്ചതായി യുക്രൈൻ ആണവ ഏജൻസി വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസം പ്രവർത്തന രഹിതമായ ആണവനിലയിൻ്റെ നിയന്ത്രണത്തിനായി ഇരുവിഭാഗം സൈന്യങ്ങളും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടന്നിരുന്നു. ഈ ഏറ്റുമുട്ടലിന് പിന്നാലെയാണ് മേഖലയിൽ ആണവവികിരണത്തിൻ്റെ തോത് വർധിച്ചതെന്നാണ് ആണവ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 

അതേസമയം ചെർണോബിലിലെ റേഡിയേഷനിലുണ്ടായ വർദ്ധനവ് നിസ്സാരമാണെന്നും സൈനിക ഉപകരണങ്ങൾ ഉയർത്തുന്ന പൊടിയാണ് ഇതിന് കാരണമെന്നും യുക്രൈനിലെ ന്യൂക്ലിയർ റെഗുലേറ്ററി ഇൻസ്പെക്ടറേറ്റ് അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ചെർണോബിൽ മേഖലയിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് റഷ്യൻ സൈന്യം ചെർണോബിൽ ആണവനിലയത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. 

ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന ചെർണോബിൽ (Chernobyl) നഗരത്തിന്റെ നിയന്ത്രണത്തിന് വേണ്ടിയാണ് റഷ്യൻ, യുക്രേനിയൻ സൈന്യം വ്യാഴാഴ്ച പോരാടിയത്. 1986ലെ ദുരന്തം ആവർത്തിക്കാതിരിക്കാൻ ഞങ്ങളുടെ പ്രതിരോധ സേന ജീവൻ ബലിയർപ്പിച്ച് പോരാട്ടം നടത്തുന്നുവെന്ന് പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി ട്വീറ്റ് ചെയ്തു. റേഡിയോ ആക്ടീവ് വികിരണങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിനും പ്രവർത്തനരഹിതമായ പവർ പ്ലാന്റിന് വേണ്ടി റഷ്യയും യുക്രൈനും തമ്മിൽ മത്സരിക്കുന്നതെന്തിന്?

ഇതിനുള്ള ഉത്തരം ഭൂമിശാസ്ത്രപരമാണ്: ബെലാറസിൽ നിന്ന് യുക്രേനിയൻ തലസ്ഥാനമായ കീവിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരത്തിലുള്ള റൂട്ടിലാണ് ചെർണോബിൽ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് യുക്രെയ്ൻ ആക്രമിക്കുന്ന റഷ്യൻ സൈന്യം ചെർണോബിൽ കീഴക്കാൻ ശ്രമിച്ചത്.

മോസ്കോയുടെ സഖ്യകക്ഷിയായ ബെലാറസിൽ നിന്ന് കീവിലേക്കുള്ള ഏറ്റവും വേഗമേറിയ അധിനിവേശ പാതയാണ് റഷ്യ ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. ചെർണോബിലിന് മറ്റ് “സൈനിക പ്രാധാന്യമൊന്നുമില്ല”, എന്നാൽ യുക്രേനിയൻ സർക്കാരിനെ കീഴടക്കാനുള്ള റഷ്യയുടെ ലക്ഷ്യത്തിന്റെ ഭാഗമാണിത്. ബെലാറസിൽ നിന്ന് കീവിലേക്കുള്ള അതിവേഗ പാതയിലാണ് ചെർണോബിൽ സ്ഥിതി ചെയ്യുന്നതെന്ന് യു‌എസ് ആർമി മുൻ മേധാവി ജാക്ക് കീൻ പറഞ്ഞു.

തെക്കൻ യുക്രേനിയൻ നഗരമായ ഖാർകിവിലേക്കുള്ള മുന്നേറ്റം, റഷ്യൻ നിയന്ത്രിത ക്രിമിയയിൽ നിന്ന് വടക്കോട്ട് കെർസൺ നഗരത്തിലേക്കുള്ള കടന്നാക്രമണം എന്നിവ ഉൾപ്പെടെ, യുക്രെയ്നിനെ  ആക്രമിക്കാൻ റഷ്യൻ സൈന്യം പദ്ധതിയിട്ടിരിക്കുന്ന നാല് വഴികളിൽ ഒന്നാണിതെന്നും റഷ്യയുടെ ചെർണോബിൽ പിടിച്ചെടുക്കലിനെക്കുറിച്ച് കീൻ പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് യുക്രെയ്നിൽ നടക്കുന്നത്. ചെർണോബിൽ പിടിച്ചെടുക്കുന്നത് റഷ്യയുടെ യുദ്ധതന്ത്രത്തിന്റെ ഭാഗമാണെന്ന് ഒരു മുതിർന്ന യുക്രേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ചെർണോബിൽ വ്യാഴാഴ്ച റഷ്യൻ സൈന്യം പിടിച്ചെടുത്തതായി യുക്രെയ്ൻ ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചെങ്കിലും അമേരിക്ക ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

യുക്രേനിയൻ തലസ്ഥാനമായ കീവിനു വടക്ക് 67 മൈൽ (108 കി.മീ) അകലെ സ്ഥിതി ചെയ്യുന്ന ചെർണോബിലിലെ നാലാമത്തെ ആണവ റിയാക്ടർ, 1986 ഏപ്രിലിൽ ഒരു സുരക്ഷാ പരിശോധനയ്ക്കിടെയാണ് പൊട്ടിത്തെറിച്ചത്. യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലും വരെ ഇതിനെ തുടർന്ന് വികിരണങ്ങൾ എത്തിയിരുന്നു.

എന്നാൽ ആണവ ദുരന്തത്തെ തുടർന്ന് സ്ട്രോൺഷ്യം, സീസിയം, പ്ലൂട്ടോണിയം തുടങ്ങിയവയുടെ വികിരണങ്ങൾ പ്രധാനമായും ബാധിച്ചത് യുക്രെയ്നിനെയും അയൽരാജ്യമായ ബെലാറസിനെയും റഷ്യയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളെയുമായിരുന്നു. ദുരന്തത്തിൽ നിന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായ മരണങ്ങളുടെ കണക്കുകൾ ആയിരക്കണക്കിനാണ്. ഈ ദുരന്തത്തെ തുടർന്ന് ലോകമെമ്പാടും 93,000 അധിക കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

സോവിയറ്റ് അധികൃതർ ആദ്യം ദുരന്തം മറച്ചുവെക്കാൻ ശ്രമിച്ചു. സ്ഫോടനം നടന്നതായി ആദ്യം സമ്മതിച്ചിരുന്നില്ല. എന്നാൽ ഇതിനെ തുടർന്ന് സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവിന്റെ പ്രതിച്ഛായയ്ക്കും മങ്ങലേറ്റു. ഏതാനും വർഷങ്ങൾക്കുശേഷം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും ഈ ദുരന്തം കാരണമായി മാറി. വ്യാഴാഴ്ച ചെർണോബിൽ റഷ്യ പിടിച്ചെടുത്തത് കൂടുതൽ നാശത്തിൽ നിന്ന് സംരക്ഷിക്കാനല്ലെന്ന് ആക്റ്റൺ പറഞ്ഞു. യുക്രെയ്നിലെ നാല് സജീവ ആണവ നിലയങ്ങൾ ചെർണോബിലിനേക്കാൾ വലിയ അപകടസാധ്യതയുള്ളതാണ്. ഇത് ഏകദേശം ലക്സംബർഗിന്റെ വലുപ്പമുള്ള വിശാലമായ “എക്സ്ക്ലൂഷൻ മേഖല”ക്കുള്ളിലാണ്.

അപകടമുണ്ടായ റിയാക്ടറിനെ മറയ്ക്കുന്നതിനും പരിസ്ഥിതിയെ വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി ദുരന്തം നടന്ന് ആറ് മാസത്തിനുള്ളിൽ ‘സാക്രോഫാഗസ്’ എന്ന പേരിൽ റിയാക്ടർ മൂടാനും അന്തരീക്ഷത്തിൽ വികിരണം തുടരുന്നത് തടയാനുമുള്ള പദ്ധതിയൊരുങ്ങി.

യുക്രെയ്നിലെ നാല് പ്രവർത്തനക്ഷമമായ ആണവ നിലയങ്ങൾ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും ചെർണോബിലിലെ ആണവ നിലയത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ “നാശം” ഉണ്ടായിട്ടില്ലെന്നും യുക്രെയ്നിന്റെ ന്യൂക്ലിയർ റെഗുലേറ്ററിനെ ഉദ്ധരിച്ച് യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ് വ്യാഴാഴ്ച പറഞ്ഞു.

യുക്രൈനിലെ മറ്റ് റിയാക്ടറുകൾ ഒഴിവാക്കൽ മേഖലകളിലല്ലെന്നും അവയിൽ കൂടുതൽ റേഡിയോ ആക്ടീവ് ആണവ ഇന്ധനം അടങ്ങിയിട്ടുണ്ടെന്നുമാണ് വിവരം. അവയ്ക്ക് ചുറ്റും ആക്രമണം നടന്നാൽ അപകടസാധ്യതകൾ വളരെ കൂടുതലാണ്.

റഷ്യൻ അധിനിവേശത്തിന്റെ ആദ്യദിനം പൗരന്മാരും സൈനികരും ഉൾപ്പെടെ 137 പേർ കൊല്ലപ്പെട്ടുവെന്ന്​ യുക്രെയ്​ൻ പ്രസിഡന്‍റ്​ വ്ളാഡിമിർ സെലൻസ്കി വ്യക്തമാക്കി. 316 പേർക്ക്​ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്ന്​ അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച പുറത്തുവിട്ട വിഡിയോ സ​ന്ദേശത്തിലാണ്​ യുക്രെയ്​ൻ പ്രസിഡന്‍റ്​ ഇക്കാര്യം പറഞ്ഞത്​. അതേസമയം, റഷ്യയോട്​ ഒറ്റക്ക്​ പോരാടേണ്ട സാഹചര്യമാണ്​ നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നാറ്റോ അംഗത്വത്തിനായി 27 യുറോപ്യൻ രാജ്യങ്ങളുമായി സംസാരിച്ചു. എന്നാൽ അവർക്കെല്ലാം പേടിയാണ്​. ആരും കൃത്യമായ മറുപടി നൽകുന്നില്ല. പക്ഷേ ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

ന്യൂസിലാൻഡും ജപ്പാനും റഷ്യക്ക്​ മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ ഉദ്യോഗസ്ഥർക്ക്​ ന്യൂസിലാൻഡ്​ യാത്രനിരോധനം ഏർപ്പെടുത്തി. റഷ്യൻ സൈന്യത്തിനുള്ള കയറ്റുമതിയിലും ന്യൂസിലാൻഡ്​ നിരോധനമേർപ്പെടുത്തി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ന്യൂസിലാൻഡ്​ ആവശ്യപ്പെട്ടു. യുക്രെയ്​നിൽ കുടുങ്ങിയ ന്യൂസിലാൻഡ്​ പൗരൻമാർക്ക്​ ആവശ്യമായ സഹായമെത്തിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൻ വ്യക്​തമാക്കി.

ആദ്യദിനം റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രെയ്‌ന്‍ വ്യക്തമാക്കി. യുക്രെയ്‌നിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 14 പേരുമായി വന്ന യുക്രെയ്‌ൻ സൈനിക വിമാനം തലസ്ഥാനമായ കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണു. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.

യുക്രെയ്‌നിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. യുദ്ധസാഹചര്യത്തിൽ ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ്. തലസ്ഥാന നഗരിയായ കീവില്‍ നിന്നാണ് കൂടുതല്‍ പലായനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button