മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരത്തിനിറക്കിയത്; പോടാ പുല്ലെ പറയാത്തത് ജയിപ്പിച്ചവരെ ഓർത്ത്; ബി.ജെ.പിയെ വെട്ടിലാക്കി ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തെ ചൊല്ലിയുള്ള ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൗൺസിലറും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖ. തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തിരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു. പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിർക്കാത്തത് ജയിപ്പിച്ച വോട്ടർമാരെ ഓർത്താണെന്നും ശ്രീലേഖ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുന്നതിനിടെയാണ് ശ്രീലേഖ തുറന്നടിച്ചത്.

അവസാന നിമിഷം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി വി രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് ശ്രീലേഖ വേദി വിട്ട് പോയത് ചർച്ചയായിരുന്നു. എന്നാൽ വേദി വിട്ടത് അതൃപ്തിയുടെ ഭാഗമല്ലെന്നായിരുന്നു അന്ന് ശ്രീലേഖയുടെ പ്രതികരണം. പിന്നാലെയാണ് തുറന്ന് പറച്ചിൽ.

‘എന്നെ ഈ തിരഞ്ഞെടുപ്പിന് നിർത്തിയത് തന്നെ കൗൺലിറായി നിൽക്കാനല്ല. മേയറാകും എന്ന വാഗ്ദാനത്തിന്റെ പുറത്താണ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതിച്ചത്. ഞാനായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ മുഖം എന്ന് പറയുന്നത് കേട്ടപ്പോഴാണ് സമ്മതിച്ചത്. സ്ഥാനാർഥികൾക്ക് എല്ലാവർക്കുംവേണ്ടി പ്രവർത്തിക്കണമെന്ന് പറഞ്ഞു. ഞാൻ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. പാർട്ടി അങ്ങനെ പറഞ്ഞാണ് പ്രചാരണം നടത്തിയത്.

മാധ്യമങ്ങളിലും ചർച്ചകൾക്ക് വിട്ടത് എന്നെയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണം സാഹചര്യംമാറി. രാജേഷിന് മേയാറായിട്ടും ആശാനാഥിന് ഡെപ്യൂട്ടി മേയാറായും കുറച്ച് കൂടി നന്നായി പ്രവർത്തിപ്പിക്കാൻ പറ്റുമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയെന്നാണ് എന്റെ കണക്ക് കൂട്ടൽ. രാഷ്ട്രീയമാകുമ്പോൾ ഓരോരുത്തരുടേയും താത്പര്യംമനുസരിച്ച് മാറാം. കേന്ദ്ര നേതൃത്വത്തിൽനിന്ന് ഇങ്ങനെ പറഞ്ഞുവെന്ന് പറയുമ്പോൾ പോടാ പുല്ലേ എന്ന് പറഞ്ഞ് എതിർത്ത് ഓടാൻ എനിക്ക് പറ്റില്ല. കാരണം എന്നെ ജയിപ്പിച്ച കുറേ ആൾക്കാർ ഇവിടെയുണ്ട്. അവരോടുള്ള ആത്മാർത്ഥതയും കൂറും ഉള്ളതുകൊണ്ട് അഞ്ചുവർഷത്തേക്ക് തുടരാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. ചിലപ്പോൾ അത് നല്ലതിനായിരിക്കും’ ശ്രീലേഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പിന്നാലെ തനിക്ക് അതൃപ്തിയില്ലെന്ന് പറഞ്ഞ് ആർ.ശ്രീലേഖ രംഗത്തെത്തി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം താൻ സ്വീകരിക്കുന്നതായും അവർ വ്യക്തമാക്കി.

‘പത്ത് വാർഡുകളിലെ സ്ഥാനാർഥികൾക്കൊപ്പം പ്രവർത്തിച്ച് ജയിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടാണ് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ ആദ്യം അതിന് തയ്യാറല്ലായിരുന്നു. മേയർ ആക്കാമെന്ന് പറഞ്ഞപ്പോഴാണ് ഞാൻ അതിന് സമ്മതിച്ചത്’ ശ്രീലേഖ പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും അവർ വ്യക്തമാക്കി. വട്ടിയൂർക്കാവിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News