‘പോടാ ചെറുക്കാ’ എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മന്ത്രി ആര്‍ ബിന്ദു വിളിച്ചു; പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: മന്ത്രി ആര്‍. ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിഷേധം. പ്രതിപക്ഷം, സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ 'പോടാ ചെറുക്കാ' എന്ന് മന്ത്രി വിളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഇത് സഭയ്ക്ക് ചേരാത്ത പരാമര്‍ശമാണെന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാല്‍, തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു. മകന്റെ പ്രായമുള്ള ഒരാള്‍ക്ക് മോശം പറയാമെങ്കില്‍ തനിക്കും പറയാമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍വകലാശാല നിയമഭേദഗതിയിലാണ് ഏറ്റുമുട്ടല്‍.

ബിജെപിയുടെ കാവിവല്‍ക്കരണത്തിനെതിരെ കൊണ്ടുവന്ന നിയമം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചുവപ്പ്‌വല്‍ക്കരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വൈസ് ചാന്‍സിലര്‍ അധികാരവും അവകാശങ്ങളും വ്യക്തമായി ധാരണയുള്ള പ്രസ്ഥാനമാണ് സിപിഎം എന്ന് പറഞ്ഞ മന്ത്രി, രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാംകിട കുശുമ്പും നുണയും കൂട്ടിച്ചേര്‍ത്താണ് പ്രസംഗിച്ചതെന്നും ആരോപിച്ചു.

'പോടാ ചെറുക്കാ' എന്നും മൈക്കില്ലാതെ മന്ത്രി പറഞ്ഞതായി വി.ഡി സതീശന്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News