നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് നിലമ്പൂർ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. വി.എസിനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പിണറായി വിജയൻ വഞ്ചിച്ചു. വഞ്ചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം. തീർത്തും വഞ്ചകനായ അദ്ദേഹം എങ്ങനെയാണ് തന്നെ വഞ്ചകനെന്ന് വിളിക്കുന്നതെന്നും പി.വി. അൻവർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി മതവിഷയങ്ങളിൽ ഇടപെടുന്നുവെന്നും അൻവർ ആരോപിച്ചു.
മുനമ്പം വിഷയത്തിൽ ക്രൈസ്തവസമുദായത്തെ വഞ്ചിച്ചു. സിഎഎ വിഷയത്തിൽ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞു, അത് ചെയ്തില്ല. നിതാഖത്ത് സമയത്ത് നാട്ടിലേക്ക് പ്രവാസികളെ ക്ഷണിച്ച് അവരേയും വഞ്ചിച്ചു. ഓൺലൈൻ വ്യാപാരത്തിനെതിരേ നിയമഭേദഗതി കൊണ്ടുവരുമെന്ന് പറഞ്ഞ് അവരേയും വഞ്ചിച്ചു. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുമെന്ന് പറഞ്ഞ് കർഷകരേയും വഞ്ചിച്ചു. 25 ലക്ഷം തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളേയും വഞ്ചിച്ചു, പി.വി. അൻവർ പറഞ്ഞു.
ഹിന്ദു പത്രത്തിന് ഡൽഹിയിൽ വെച്ച് അഭിമുഖം നൽകി മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ആ അഭിമുഖം താനാണ് പുറത്തുവിട്ടത്. ബിജെപിക്ക് ആയുധം ഉണ്ടാക്കിക്കൊടുക്കുക എന്ന കരാറിന്റെ ബാക്കിപത്രമായിരുന്നു ഡൽഹിയിൽവെച്ചുള്ള അഭിമുഖം. കേരളത്തിൽ ആകെ നെറ്റ്വർക്ക് സെറ്റ് ചെയ്ത് ഹിന്ദു പത്രം വാങ്ങിക്കൂട്ടി. അങ്ങനെ വാർത്ത ആരും അറിഞ്ഞില്ല. എന്നാൽ, താനാണ് വാർത്ത കോഴിക്കോടുവെച്ച് പൊതുസമ്മേളനത്തിൽ പുറത്തുവിട്ടതെന്നും പിന്നീട് വിഷയം യുഡിഎഫ് ഏറ്റെടുത്തുവെന്നും അൻവർ കൂട്ടിച്ചേർത്തു.

