കടല പാകംചെയ്യാൻ ഗ്യാസ് അടുപ്പിൽവെച്ചു,നിർത്താൻ മറന്നു; ശ്വാസംകിട്ടാതെ യുവാക്കൾക്ക് ദാരുണാന്ത്യം

ലഖ്നൗ: ഭക്ഷണശാലയിലേക്കുള്ള ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേന്നുരാത്രി കടല, ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഉപേന്ദ്ര(22), ശിവം(23) എന്നിവരാണ് മരിച്ചത്. നോയിഡ സെക്ടര്‍ 70-ലെ ബാസായ് ഗ്രാമത്തിലെ വാടകവീട്ടില്‍ വെള്ളിയാഴ്ചയാണ് സംഭവം.

സ്റ്റൗ നിര്‍ത്താന്‍ മറന്നുപോയതിനാല്‍ മുറിയാകെ പുകനിറഞ്ഞിരുന്നു. മാത്രമല്ല, മുറിയുടെ വാതില്‍ അടഞ്ഞുകിടന്നതിനാല്‍ അവിടുത്തെ ഓക്സിജന്റെ അളവും കുറഞ്ഞു. ഇത് മുറിക്കുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറയാന്‍ കാരണമായി. ഈ വിഷപ്പുക ശ്വസിച്ചതാണ് യുവാക്കളെ മരണത്തിലേക്ക് നയിച്ചത്, എ.സി.പി. രാജീവ് ഗുപ്ത പറഞ്ഞു.

യുവാക്കള്‍ താമസസ്ഥലത്ത് മരിച്ചുകിടക്കുന്നത് അയല്‍വാസിയാണ് കണ്ടത്. ഇരുവരും ചോലെ ബട്ടൂര, കുല്‍ച്ചെ എന്നിവ തയ്യാറാക്കിവില്‍ക്കുന്ന ഭക്ഷണശാല നടത്തിയിരുന്നു. ഇവിടേക്കുള്ള ആവശ്യത്തിന് കടല വേവിക്കാനായി ഗ്യാസ് അടുപ്പില്‍വെച്ചശേഷം രണ്ടുപേരും സ്റ്റൗ നിര്‍ത്താന്‍ മറക്കുകയും കിടന്നുറങ്ങുകയും ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചത്.

മണിക്കൂറുകള്‍ കഴിഞ്ഞ് മുറിയില്‍നിന്നും പുകവരുന്നത് കണ്ട അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി യുവാക്കളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News