പുനീതിന്റെ അപ്രതീക്ഷിത വിയോഗം; കണ്ണീരില്‍ കുതിര്‍ന്ന് കന്നഡ

ബംഗളൂരു: അറിവാകും മുന്‍പെ വെള്ളിത്തിരയിലെത്തി കന്നഡയുടെ ഹൃദയം കവര്‍ന്ന നടനായിരുന്നു പുനീത് രാജ്കുമാര്‍. അതിനാല്‍ തന്നെ അവരുടെ പവര്‍ സ്റ്റാര്‍ അപ്രതീക്ഷിതമായി വെള്ളിത്തിരയോടും ഈ തീരത്തോടും വിടപറയുന്നത് കന്നഡയ്ക്കു വിശ്വസിക്കാനായിട്ടില്ല. ആറു മാസം പ്രായമുള്ളപ്പോഴായിരുന്നു പ്രേമദ കനികേ എന്ന സിനിമയിലൂടെ രംഗപ്രവേശം. പന്നീട് ബാലതാരമായി സിനിമയില്‍ സജീവമായി.

സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975 ല്‍ ചെന്നൈയില്‍ ജനിച്ച പുനീത് സിനിമയില്‍ എത്തും മുന്‍പ് ലോഹിത് ആയിരുന്നു. സിനിമയില്‍ എത്തിയതോടെയാണ് പുനീത് എന്ന് പേര് മാറ്റിയത്. ആറു വയസുള്ളപ്പോള്‍ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി.

‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലൂടെ 1985 മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ പുനീത് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് രണ്ട് തവണ നേടി. 2002 ല്‍ അപ്പു എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള അരങ്ങേറ്റം.

അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. കുറഞ്ഞ കാലംകൊണ്ട് കന്നഡയുടെ പവര്‍ സ്റ്റാറായി പുനീത് വളര്‍ന്നു. സഹോദരന്‍ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ്. ഭാര്യ: അശ്വിനി രേവന്ത്. മക്കള്‍: ധൃതി, വന്ദിത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News