‘മാനസികമായി ബുദ്ധിമുട്ടിലാണ് അവന്‍, ഞാന്‍ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല’; പള്‍സര്‍ സുനിയുടെ അമ്മ

കൊച്ചി: നടിയെ ആക്രമിച്ച് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ സിനിയെ ജയിലില്‍ സന്ദര്‍ശിച്ചു. സുനി മാനസിക ബുദ്ധിമുട്ടിലാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയുടെ വാക്കുകള്‍: ‘മാനസികമായി ബുദ്ധിമുട്ടിലാണ് അവന്‍. ഭയങ്കര ക്ഷീണമാണ്. ഞാന്‍ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല. കേസിനെ കുറിച്ച് ഒന്നും ചോദിക്കല്ലേ അമ്മേ. ഞാന്‍ പറഞ്ഞാലും ഒരു കര്യവും ഇല്ല. ഇത് തന്നെ പുറത്ത് വരട്ടെ. അധികം സംസാരിക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അമ്മയെ ഞാന്‍ ഇനി ഇടയ്ക്കേ വിളിക്കൂ’-

കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോള്‍ മുതല്‍ പള്‍സര്‍ സുനിക്ക് പേടിയുണ്ടെന്ന് അമ്മ പറയുന്നു. ദിലീപിന്റെ പേര് പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്നങ്ങളുണ്ടായതെന്ന് സുനി പറഞ്ഞതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല. ആലുവ മജിസ്ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്.

തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞിരുന്നു. 2018 മെയ് മാസത്തില്‍ അമ്മയ്ക്കെഴുതിയ കത്തിലാണ് സുനി ഇക്കാര്യം പറഞ്ഞത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന്‍ പറഞ്ഞതായും അവര്‍ വെളുപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുക്കാന്‍ പോലീസ് നടപടി ആരംഭിച്ചത്.

അതേസമയം അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് ഹര്‍ജി മാറ്റാന്‍ കാരണമായത്. ഹര്‍ജിയില്‍ ചൊവ്വാഴ്ച വരെ അഞ്ചു പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നല്‍കിയിരുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറ് പേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാല്‍, നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപിന്റെ വാദം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി പരിശോധിക്കണം എന്നു കോടതി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News