ജീവനോടെ ഉണ്ടെങ്കില്‍ സുനി മാധ്യമങ്ങളോട് എല്ലാം പറയും; മുഖ്യസൂത്രധാരന്‍ ദിലീപ് ആണോയെന്ന ചോദ്യത്തോട് പ്രതികരിച്ച് പള്‍സര്‍ സുനിയുടെ അമ്മ

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ നടന്ന എല്ലാ കാര്യങ്ങളും പള്‍സര്‍ സുനി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തുമെന്ന് അമ്മ ശോഭന. ഒരു സാഹചര്യം വരുമ്പോള്‍ നടന്ന സംഭവങ്ങള്‍ പള്‍സര്‍ സുനി മാധ്യമങ്ങളോട് തുറന്നു പറയും. അപ്പോള്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല. ജീവനോടെ ഉണ്ടെങ്കില്‍ എല്ലാം പറയുമെന്നും ശോഭന പറഞ്ഞു. പറയണ്ട സമയം വരുമ്പോള്‍ എല്ലാം തുറന്നുപറയുമെന്നാണ് സുനി പറഞ്ഞത്. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ലെന്നും പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ താന്‍ പെട്ടുപോയതാണെന്ന് സുനി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിട്ടാണ് സുനി ഇതെല്ലാം ചെയ്തതെന്ന് മകന്‍ പറഞ്ഞിട്ടുണ്ടെന്നും ശോഭന പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇനിയും കൂടുതല്‍ ആളുകള്‍ കാര്യങ്ങളെല്ലാം തുറന്ന് പറയട്ടെയെന്നാണ് പള്‍സര്‍ സുനി പറഞ്ഞെന്നും ശോഭന വ്യക്തമാക്കി. ചെയ്തുപോയ പ്രവൃത്തിയില്‍ സുനിക്ക് കുറ്റബോധമുണ്ട്. പെട്ടുപോയി എന്നാണ് മകന്‍ പറഞ്ഞതെന്നും പള്‍സര്‍ സുനിയെ ജയിലില്‍ കണ്ട ശേഷം അമ്മ ശോഭന പറഞ്ഞു.

കോടതിയില്‍ ഇന്ന് രഹസ്യമൊഴി നല്‍കുമെന്ന് ശോഭന വ്യക്തമാക്കി. അറിയാവുന്ന എല്ലാക്കാര്യവും കോടതിയില്‍ തുറന്നുപറയുമെന്നും സുനിയുടെ അമ്മ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപാണോ എന്ന ചോദ്യത്തിന്, അങ്ങനെയല്ലെങ്കില്‍ ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടാകുമോ എന്നായിരുന്നു ശോഭനയുടെ മറുപടി.

ഇത് വലിയൊരാളാണ്. വലിയ കൊമ്പനാനയും കുറേ അണ്ണാന്‍കുഞ്ഞുങ്ങളും. കൊമ്പനാനയെ അണ്ണാന്‍കുഞ്ഞുങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റുമെന്ന് ശോഭന ചോദിച്ചു. സംരക്ഷിക്കാത്തതിന്റെ ദുഃഖം പള്‍സര്‍ സുനിക്ക് ഉണ്ടോയെന്ന ചോദ്യത്തിന്, പെട്ടുപോയതിന്റെ ദുഃഖം മാത്രമാണ് സുനിക്ക് ഉള്ളതെന്ന് ശോഭന മറുപടി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News