നടപടി കടുപ്പിക്കാൻ എൻഐഎ; 19 ഖലിസ്താൻ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കൾകൂടി കണ്ടുകെട്ടും

ന്യൂഡല്‍ഹി: ഖലിസ്താന്‍ അനുകൂലസംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനുപിന്നാലെ കൂടുതല്‍ ഖലിസ്താന്‍ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടാനുള്ള നടപടികള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആരംഭിച്ചു.

യുകെ, യുഎസ്, കാനഡ, ദുബായ്, പാകിസ്താന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്ന പത്തൊമ്പത് ഭീകരരുടെ പട്ടിക എന്‍ഐഎ തയ്യാറാക്കി. യുഎപിഎ ചുമത്തിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നവര്‍ക്കായി വിവിധ സുരക്ഷാ ഏജന്‍സികള്‍ വര്‍ഷങ്ങളായി തിരച്ചില്‍ നടത്തിവരികയാണ്.

പരംജീത് സിങ് പമ്മ, കുല്‍വന്ത് സിങ് മുത്ര, സുഖ്പാല്‍ സിങ്, സരബ്ജീത് സിങ് ബെന്നൂര്‍, കുല്‍വന്ത് സിങ്, വാധ്‌വ സിങ് ബബ്ബാര്‍, ജയ് ധലിവാള്‍, ബര്‍പ്രീത് സിങ്, ബര്‍ജാപ് സിങ്, രഞ്ജിത് സിങ് നീത, ഗുര്‍മീത് സിങ്, ഗുര്‍പ്രീത് സിങ്, ജസ്മീത് സിങ് ഹകിംസാദ, ഗുര്‍ജന്ത് സിങ് ധില്ലണ്‍, ലഖ്ബീര്‍ സിങ് റോഡ്, അമര്‍ദീപ് സിങ് പൂരേവാള്‍, ജതീന്തര്‍ സിങ് ഗ്രേവാള്‍, ദുപീന്ദര്‍ ജീത്, ഹിമ്മത് സിങ് എന്നിവരാണ് എന്‍ഐഎയുടെ പട്ടികയിലുള്ളത്.

ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ സ്വത്തുക്കള്‍ ശനിയാഴ്ചയാണ് എന്‍ഐഎ കണ്ടുകെട്ടിയത്. ചണ്ഡീഗഡിലെ വീടും അമൃത്‌സറിലെ ഭൂമിയും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. പഞ്ചാബില്‍ 22 ക്രിമിനല്‍ കേസുകളാണ് പന്നൂനെതിരെ നിലവിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News