അതൊക്കെ ചെയ്താൽ എളുപ്പത്തിൽ കരിയറിൽ വളരാമെന്ന് പറഞ്ഞു; കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് പ്രിയ വാര്യർ

കൊച്ചി: മലയാള സിനിമാ ലോകത്ത് പ്രിയ വാര്യരെ പോലെ വാർത്താ പ്രാധാന്യം നേടിയ നടിമാർ യുവനിരയിൽ വിരളമാണ്. എന്നാൽ ഈ ജനശ്രദ്ധ വലിയ അവസരങ്ങൾ കിട്ടാൻ‌ പ്രിയ വാര്യർക്ക് ഉപകാരപ്പെട്ടില്ല. ഒരു അഡാർ ലൗ എന്ന സിനിമയിലൂടെയായിരുന്നു പ്രിയയുടെ തുടക്കം. ഈ ചിത്രത്തിലെ ​ഗാനരം​ഗം വെെറലായതോടെയാണ് പ്രിയയുടെ ജീവിതം മാറി മറിയുന്നത് ഇന്ത്യയൊട്ടുക്കും പ്രിയ ചർച്ചയായി.

എന്നാൽ ഒരു ഘട്ടത്തിൽ നടിക്ക് നേരെ ഹേറ്റേഴ്സും വന്നു. അഡാർ ലൗ റിലീസ് ചെയ്ത ശേഷം ഈ ഹേറ്റ് കൂടി. പാട്ട് പോലെ ഹിറ്റായിരുന്നില്ല സിനിമ. മലയാളത്തിൽ ചുരുക്കം സിനിമകളിലേ പ്രിയ വാര്യർ അഭിനയിച്ചിട്ടുള്ളൂ. അതേസമയം അടുത്തിടെ റിലീസ് ചെയ്ത ​ഗുഡ് ബാ‍ഡ് അ​ഗ്ലി എന്ന തമിഴ് ചിത്രത്തിലെ റോൾ ശ്രദ്ധിക്കപ്പെട്ടു. കരിയറിൽ നല്ല അവസരങ്ങൾ ഇനിയും ലഭിക്കാൻ കാത്തിരിക്കുകയാണ് പ്രിയ വാര്യർ. ഒരു ഓഡിഷന് പോലും വിളിക്കാതെ തന്നെ വേണ്ടെന്ന് ചില ഫിലിം മേക്കേർസും കാസ്റ്റിം​ഗ് ഡയരക്ടർമാരും തീരുമാനിക്കുന്നതിൽ പ്രിയക്ക് നിരാശയുണ്ട്. ഇതേക്കുറിച്ച് നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.

കാസ്റ്റിം​ഗ് കൗച്ച്, ഫേവറിസം തുടങ്ങിയവയോട് മുഖം തിരിച്ചത് കൊണ്ട് അവസരങ്ങൾ നഷ്ട‌പ്പെട്ടതിനെക്കുറിച്ച് നിരവധി നടിമാർ സംസാരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ പ്രിയ വാര്യരും സംസാരിക്കുന്നുണ്ട്. എളുപ്പ വഴിയിൽ കരിയറിൽ വളരാം എന്ന് ഉപദേശിച്ചവരുണ്ടെന്ന് പ്രിയ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.

വ്യക്തിത്വം കളയരുത്. പിയർ പ്രഷർ ഒരുപാടുണ്ടാകും. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യണം, അങ്ങനെ ചെയ്താലേ സർവെെവ് ചെയ്യാൻ പറ്റൂയെന്നും ഉപദേശിക്കാൻ ഒരുപാട് ആൾക്കാരുണ്ടാകും. നമ്മൾ വിശ്വസിക്കുന്നതിൽ ഉറച്ച് നിന്ന് മുന്നോട്ട് പോകുക. ഞാനതാണ് ചെയ്തത്. എനിക്കിതിന്റെ ഉദാഹരണങ്ങൾ ആൾക്കാർ തന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പ്രിയ, നീ കോണിപ്പടികൾ കയറുകയാണ്, അവിടേക്ക് എത്താൻ എലവേറ്റർ ലഭിക്കാനുള്ള വഴികളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

പക്ഷെ എനിക്ക് കോണിപ്പടികൾ കയറുന്നതിൽ കുഴപ്പമില്ല. ഇങ്ങനെ ചെയ്താൽ നടക്കും എന്നൊക്കെ പറയാൻ ഒത്തിരി ആൾക്കാരുണ്ടാകും. പക്ഷെ നിങ്ങളുടെ നിരന്തര പ്രയത്നമേ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കൂ. ‌മീ‍‍ഡിയകൾ ചുറ്റും കൂടി അനാവശ്യ ചോദ്യം ചോദിക്കുന്നതിനെതിരെയും പ്രിയ വാര്യർ സംസാരിക്കുന്നുണ്ട്. പത്ത് പതിനഞ്ച് പേരുള്ള സ്പേസിൽ നിൽക്കാൻ തന്നെ എനിക്ക് അൺകംഫർട്ടബിൾ ആണ്.

മീ‍‍‍‍ഡിയകൾ ചോദിക്കുന്ന ചോദ്യം പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. നീക്കിന്റെ പ്രൊമഷന് പോയ സമയത്ത് ചോദിച്ചത് ധനുഷ് സർ വിളിക്കാർ ഇല്ലേ എന്നാണ്. ധനുഷ് സർ എന്റെ ഫ്രണ്ടോ ബന്ധുവോ അല്ലല്ലോ വിളിച്ച് കൊണ്ടിരിക്കാൻ. എന്റെ സംവിധായകനാണ്. ഈ ചോദ്യത്തിന് എന്താണ് മറുപടി പറയുകയെന്ന് തോന്നി. ഇത്തരം സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും പ്രിയ വാര്യർ വ്യക്തമാക്കി.

നേരത്തെ നടി സാനിയ അയ്യപ്പൻ, നിഖില വിമൽ തുടങ്ങിയവരും ഓൺലെെൻ‌ മീഡിയകൾക്കെതിരെ സംസാരിച്ചിരുന്നു. സ്വകാര്യതയിലേക്കുള്ള ക‌ടന്ന് കയറ്റത്തിനെതിരെയും അനാവശ്യ ചോദ്യങ്ങൾക്കും ക്യാപ്ഷനുകൾക്കുമെതിരെയാണ് ഇരുവരും സംസാരിച്ചത്. നെ​ഗറ്റീവ് ഇമേജ് വരുന്ന രീതിയിൽ വീഡിയോകൾ കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന് സാനിയ അയ്യപ്പൻ വിമർശിച്ചു. ഓൺലെെൻ മീഡിയകൾക്ക് മുമ്പിൽ മണ്ടിയായി നിൽക്കാൻ താൽപര്യമില്ലെന്നാണ് നിഖില വിമൽ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News