വയനാട് മഴ മുന്നറിയിപ്പില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന ,അമിത്ഷാക്കെതിരെ അവകാശലംഘനത്തിന് രാജ്യസഭയിൽ പരാതി

ന്യൂഡൽഹി: വയനാട്  ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനത്തില്‍  അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി.സന്തോഷ് കുമാർ എം പി യാണ് പരാതി നൽകിയത്.കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി.

 ഉരുൾപൊട്ടലുണ്ടാകും എന്ന മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട് എന്ന് നോട്ടീസിൽ പറയുന്നു. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. ജയറാം രമേശ്, ദ്വിഗ് വിജയ് സിംഗ്,  പ്രമോദ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളും നോട്ടീസ് നല്കിയിട്ടുണ്ട്.

മൂന്ന് തവണ കേരളത്തിന് ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയിലും രാജ്യസഭയിലും വ്യക്തമാക്കിയത്. കഴിഞ്ഞ 18, 23, 25 തീയതികളില്‍. 26ന് 20 സെന്‍റിമീറ്ററിലധികം മഴ പെയ്യുമെന്നും , ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.

മണ്ണിടിച്ചില്‍ സാധ്യത കണ്ട് തന്‍റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ഡിആര്‍എഫിന്‍റെ 9 സംഘത്തെ അവിടേക്ക് അയച്ചതെന്നും കേരളം എന്ത് ചെയ്തെന്നും അമിത് ഷാ ചോദിച്ചു.ദുരന്തമേഖലയില്‍ ഓറഞ്ച്  അലേര്‍ട്ടാണ് കേന്ദ്രം നല്‍കിയിരുന്നതെന്നും അപകമുണ്ടായ ശേഷമാണ് റെഡ് അലേര്‍ട്ട് വന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News