FeaturedKeralaNews

ഈ മാസം 24 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്; മന്ത്രി വാക്ക് പാലിച്ചില്ലെന്ന് ഉടമകള്‍

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരത്തിലേക്ക്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പറഞ്ഞ ഗതാഗതമന്ത്രി ആന്റണി രാജു വാക്ക് പാലിച്ചില്ലെന്ന് സ്വകാര്യ ബസുടമകള്‍ ആരോപിച്ചു.

വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ആറു രൂപയായി ഉയര്‍ത്തണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് സര്‍വീസിനെ കരകയറ്റാന്‍ ചാര്‍ജ് വര്‍ധന ഉടന്‍ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസുടമകള്‍ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് സമരത്തിന്റെ തീയതി പ്രഖ്യാപിച്ചത്. നേരത്തെ ഈ മാസം 30 മുതല്‍ അനിശ്ചിതകാല സമരം നടത്താനായിരുന്നു ബസുടമകള്‍ തീരുമാനിച്ചിരുന്നത്.

മിനിമം ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ക്കുള്ളത്. നിരക്ക് ഉയര്‍ത്തുന്ന കാര്യം ബജറ്റിലും ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞദിവസം ബസുടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ ആന്റണി രാജു, പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുക എന്നാണ് പറഞ്ഞത്. ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. നിലവിലെ കണ്‍സഷന്‍ തുക വിദ്യാര്‍ഥികള്‍ നാണക്കേടായി കാണുന്നുവെന്ന മന്ത്രിയുടെ വാക്ക് വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button