KeralaNews

സ്വകാര്യ ബസുകൾ സമരത്തിലേക്ക്, മന്ത്രിയ്ക്ക് നോട്ടീസ് നൽകി

തിരുവനന്തപുരം: ബസ് ചാർജ് വർധന (bus charge hike)വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ(private bus owners).ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രിയെ (transport minister)കണ്ടു നോട്ടീസ് നൽകി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നൽകിയത്. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നാണ് ആവശ്യം.

അതേസമയം ഇന്ന് ചർച്ച ഒന്നും നടത്തിയിട്ടില്ലെന്നും ബസ് ഉടമകൾ നിവേദനം നൽകിയിട്ടുണ്ടെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 
തുടർ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യം ന്യായം എന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ബജറ്റിലെ അവഗണനയിലും നിരക്ക് വർധന വൈകുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നത്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം. 

നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു.  മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനം. 

ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിലെ വിദ്യാർഥികൾ അടക്കമുള്ള  സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽമുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്‍റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഫെഡറേഷൻ പറയുന്നത്.

ഇത് സംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്. 

അയ്യായിരത്തിൽ താഴെ മാത്രം ബസ്സുകൾ ഉള്ള KSRTC ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർധന വരുത്തുന്നതും പ്രതിഷേധാർഹമാണ് എന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു. 

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് കൺസഷൻ തുക വർധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേര്തതെ വ്യക്തമാക്കിയിരുന്നു. കൺസഷൻ തുക വിദ്യാർഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും 5 രൂപ കൊടുത്താൻ  ബാക്കി വാങ്ങാറില്ലെന്നും വിശദീകരിക്കുന്നു. ’10 വർഷം മുൻപാണ് വിദ്യാർഥികളുടെ കൺസഷൻ തുക 2 രൂപയായി നിശ്ചയിച്ചത്. 2 രൂപ ഇന്ന് വിദ്യാർഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കൺസഷൻ തുക വർധിപ്പിക്കേണ്ടി വരും. മന്ത്രി വിശദീകരിക്കുന്നു.

വിദ്യാർഥികളെ കയറ്റാത്ത ബസുടമകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കൺസഷൻ ചാർജ് വർധനക്കെതിരെ  പല വിദ്യാർഥി സംഘടനകളുടേയും ഭാഗത്ത് നിന്നും വിമർശനമുയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. 

ബസ് ചാർജ്ജ് കൂട്ടേണ്ടിവരുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ഗതാഗത മന്ത്രി, ബസുടമകളുടെ ആവശ്യം ന്യായമാണെന്നും പ്രതികരിച്ചു. ചാർജ് വർധനയുണ്ടാകും. പക്ഷേ അത് പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും. ഇന്ധനവില ഉടൻ കൂടുമെന്ന വാർത്തകളും വരുന്നുണ്ട്. ബൾക്ക് പർച്ചേഴ്സ് ചെയ്തവർക്ക് വില കൂട്ടിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു. 

വിദ്യാർത്ഥി കൺസഷെനുമായി (Bus Concession) ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju) നടത്തിയ പരമര്‍ശത്തിന് എതിരെ എസ്എഫ്ഐ (SFI). മന്ത്രിയുടെ അഭിപ്രായം അപക്വമെന്നും വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും എസ്എഫ്ഐ അറിയിച്ചു. നിരവധി അവകാശ സമരങ്ങളിലൂടെ  നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള  അഭിപ്രായങ്ങൾ  ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം  തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ് എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എംഎൽഎ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ  നാണക്കേടാണെന്ന ആന്‍റണി രാജുവിന്‍റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെഎസ്‍യുവും രംഗത്ത് എത്തിയിരുന്നു. മന്ത്രിക്ക് മാത്രമാണ് നിരക്കിനോട് പു‍ച്ഛം തോന്നുന്നതെന്നായിരുന്നു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് പറഞ്ഞത്. അതേസമയം സംസ്ഥാനത്ത് ബസ് ചാർജ്ജ് ഉടൻ കൂടുമെന്നാണ് വിവരം. മിനിമം ചാർജ്ജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കാനാണ് ആലോചന. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക്  5 രൂപയാക്കുമെന്നാണ് സൂചന. കൺസെഷൻ നിരക്ക് നിലവിൽ രണ്ട് രൂപയാണ്.  ചൊവ്വാഴ്ച ചേരുന്ന ഇടതുമുന്നണിയോഗം ബസ് ചാർജ് വ‍ർദ്ധന ചർച്ച ചെയ്യും. ഇന്ധനനിരക്ക് വീണ്ടും കൂടുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താകും തീരുമാനം. വിദ്യാർത്ഥികളുടെ കൺസെഷൻ കൂട്ടുകയാണെങ്കിൽ ബിപിഎൽ കുടുംബത്തിലുള്ളവർക്ക് സൗജന്യമായിരിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button