കൊവിഡ് വന്നവരാണോ? കരുതല്‍ ഡോസ് മൂന്നു മാസം കഴിഞ്ഞു മതി; വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചവര്‍ രോഗമുക്തി നേടി മൂന്നു മാസം കഴിഞ്ഞേ വാക്സിന്‍ എടുക്കാവൂ എന്ന നിര്‍ദേശം കരുതല്‍ ഡോസിനും ബാധകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിയവര്‍ മൂന്നു മാസം കഴിഞ്ഞു മതി വാക്സിന്‍ എടുക്കാനെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കരുതല്‍ ഡോസിന് ഇതു ബാധകമാണോയെന്ന ആശയക്കുഴപ്പം ഉടലെടുത്ത സാഹചര്യത്തില്‍ ഇതു വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രലായം സംസ്ഥാനങ്ങള്‍ക്കു കത്തെഴുതി.

സംസ്ഥാനങ്ങളില്‍ വാക്സീന്‍ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയകുഴപ്പം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം. ഇക്കാര്യം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കൃത്യമായി പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വാക്സീന്‍ ഇടവേള രണ്ടു ഡോസുകള്‍ക്കിടയില്‍ മൂന്നുമാസവും കരുതല്‍ ഡോസിന് 9 മാസവും എന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. രോഗമുക്തി വന്നവര്‍ കരുതല്‍ ഡോസ് എപ്പോള്‍ എടുക്കണം എന്നതില്‍ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കൊവിഡ് മുക്തരായവര്‍ ഒരുമാസത്തിനകം തന്നെ വാക്സീന്‍ എടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രാജ്യത്ത് ഇന്നലെ 3,37,704 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണിത്. ടിപിആര്‍ 17.22%.രാജ്യത്ത് നിലവില്‍ 21,13,365 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമാണ് ചികിത്സയില്‍ ഉള്ളത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 10,050 ആയി. കഴിഞ്ഞ ദിവസത്തേക്കാള്‍ 3.69 ശതമാനം കൂടുതലാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം പതിനെട്ടു ശതമാനത്തിന് അടുത്തായിരുന്നു ടിപിആര്‍.രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നതായാണ് സൂചന. 24 മണിക്കൂറിനിടെ 10,756 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ 18.04 ശതമാനമായി കുറഞ്ഞതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 59,629 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞദിവസം 12,306 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21.48 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ടിപിആര്‍.

അതേസമയം കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 48,049 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18,115 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 22 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,23,143 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 19.23 ആണ് ടിപിആര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News