മുംബൈ: ബോളിവുഡിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയമാണ് സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുണ്ടായിരുന്നത്. ബ്രേക്കപ്പിനുശേഷം ഒരിക്കൽപ്പോലും ഒരുവേദിയിലും ഒന്നിച്ചുവരാത്ത രീതിയിൽ ഇരുവരും മാനസികമായി അകന്നിരുന്നു. ഐശ്വര്യ-സൽമാൻ പ്രണയം ബ്രേക്കപ്പ് ആവുന്നതിന് എത്രയോ മുമ്പുതന്നെ ഇരുവരും പിരിഞ്ഞിരുന്നുവെന്ന് പറയുകയാണ് ഇന്ത്യൻ പരസ്യച്ചിത്ര സംവിധായകനായ പ്രഹ്ലാദ് കക്കർ.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇതേക്കുറിച്ച് പ്രഹ്ളാദ് തുറന്നുപറഞ്ഞിരിക്കുന്നത്. ഐശ്വര്യയോട് സൽമാന് ഭ്രാന്തമായ പ്രണയമായിരുന്നുവെന്നും നടിയെ കണ്ടുവരുമ്പോഴൊക്കെ സൽമാൻ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും പ്രഹ്ളാദ് പറയുന്നു. ഐശ്വര്യയുടെ വീട്ടിലെ ചുമരിൽ തലകൊണ്ട് ഇടിക്കാറുണ്ടായിരുന്നു. ഐശ്വര്യയെ ശാരീരികമായി ഉപദ്രവിക്കുകയും ഭ്രാന്തമായി സ്നേഹിക്കുകയും ചെയ്തിരുന്നു.
ഐശ്വര്യ-സൽമാൻ പ്രണയം ഔദ്യോഗികമായി അവസാനിക്കുന്നതിന് മുമ്പുതന്നെ ഇരുവരും പിരിഞ്ഞിരുന്നുവെന്നും പ്രഹ്ളാദ് പറയുന്നുണ്ട്. ഐശ്വര്യക്ക് മാത്രമല്ല അവരുടെ മാതാപിതാക്കൾക്കും ചുറ്റുമുള്ളവർക്കുമൊക്കെ അതൊരാശ്വാസമായിരുന്നുവെന്നും പ്രഹ്ളാദ് പറയുന്നു.
എന്നാൽ വേർപിരിഞ്ഞതിനു പിന്നാലെ സൽമാന്റെ സിനിമാലോകം തന്നെ ഒഴിവാക്കിയെന്നതാണ് ഐശ്വര്യയെ ഏറ്റവും വേദനിപ്പിച്ചത്. അവൾക്ക് ശരിക്കും അതൊരു വഞ്ചനയായി തോന്നി. ബ്രേക്കപ്പിനെ ഓർത്തല്ല മറിച്ച് എല്ലാവരും തന്റെ ഭാഗത്തുനിൽക്കാതെ സൽമാനെ പിന്തുണയ്ക്കുന്നതാണ് കൂടുതൽ ഐശ്വര്യയെ സങ്കടപ്പെടുത്തിയത്. സത്യം ഐശ്വര്യയുടെ ഭാഗത്തായിരുന്നു. അതിനുശേഷം ഐശ്വര്യ ഒരിക്കലും സിനിമാലോകത്തെ വിശ്വസിച്ചതേയില്ല-പ്രഹ്ളാദ് പറഞ്ഞു.
സഞ്ജയ് ലീലാ ബൻസാലിയുടെ 1999-ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഐശ്വര്യയും സൽമാനും പ്രണയത്തിലാവുന്നത്. പക്ഷേ 2002-ൽ ഏറെ വിവാദങ്ങൾക്കൊടുവിൽ ഇരുവരും വേർപിരിയുകയും ചെയ്തു. സല്‍മാനുമായി പിരിഞ്ഞശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐശ്വര്യ രംഗത്തെത്തിയിരുന്നു. ശാരീരികമായും മാനസികമായും സല്‍മാന്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ആ പ്രണയകാലം ഒരു ദുഃസ്വപ്‌നം പോലെയായിരുന്നുവെന്നും ഐശ്വര്യ വെളിപ്പെടുത്തി. സല്‍മാനുമായി ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്നും അവര്‍ പ്രതിജ്ഞയെടുത്തു.
2007-ൽ ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു. 2002-ൽ പുറത്തിറങ്ങിയ ഹം തുമാരെ ഹേ സനം എന്ന ചിത്രത്തിലാണ് ഐശ്വര്യയും സൽമാനും അവസാനമായി ഒരുമിച്ചഭിനയിച്ചത്.


