മകളെ ശല്യം ചെയ്‌തെന്ന് പോലീസുകാരന്റെ പരാതി; യുവാവ് ആത്മഹത്യ ചെയ്തു, മൃതദേഹവുമായി പ്രതിഷേധം

കൊല്ലം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ചവറപോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസിന്റെ പീഡനംമൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചാണ് ബന്ധുക്കളും സുഹൃത്തുക്കളും അശ്വന്ത് എന്ന യുവാവിന്റെ മൃതദേഹവുമായി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്.

അശ്വന്തും പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ മകളുമായുള്ള അടുപ്പത്തെ എതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥന്‍, അശ്വന്ത് മകളെ ശല്യം ചെയ്തുവെന്ന് കാണിച്ച് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍, പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ അശ്വന്തിനെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പച്ചതെന്നും കുടുംബം ആരോപിക്കുന്നു.

ചവറ എം.എല്‍.എ. ഡോ. സുജിത് വിജയന്‍ പിള്ള, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധത്തിലുള്ള കുടുംബവുമായി സംസാരിച്ചു. സംഭവത്തില്‍ പരിശോധന നടത്താമെന്നും ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെങ്കില്‍ കടുത്ത നടപടിക്ക് നിര്‍ദ്ദേശിക്കാമെന്നും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കുടുംബം മൃതദേഹവുമായി തിരിച്ചുപോയി.

മൃതദേഹം വീട്ടില്‍ വെള്ളിയാഴ്ച തന്നെ സംസ്‌കരിക്കും. ഡി.ഐ.ജിയും കൊല്ലം സിറ്റി പോലീസ് കമ്മീഷണറും സംഭവത്തെക്കുറിച്ച് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി സി.ഐയുടെ മുറിയിലെ സി.സി.ടി.വിയടക്കം പരിശോധിക്കും. യുവതിയുടെ പിതാവിന്റെ പരാതിയെക്കുറിച്ച് ചോദിച്ചറിയുക മാത്രമാണ് താന്‍ ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും സി.ഐ. അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News