തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പൊലീസുകാരന് നാട്ടുകാരുടെ മര്‍ദ്ദനം. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടിലേക്ക് ബിജു അതിക്രമിച്ച് കയറിയതോടെ വീട്ടുകാര്‍ ബഹളം വച്ചു. ഇത് കേട്ടെത്തിയ നാട്ടുകാരാണ് ബിജുവിനെ വലിച്ചഴിച്ച് മര്‍ദ്ദിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നും ബിജു മദ്യലഹരിയിലാണ് അതിക്രമം കാണിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ബിജുവിനെതിരെയും മര്‍ദ്ദിച്ചവര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു.
ബിജുവിനെതിരെ നേരത്തെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐയെ ആക്രമിച്ചതിന് നേരത്തെ റിമാൻഡിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വകുപ്പുതല നടപടികൾ നേരിട്ടിരുന്നു. പട്ടത്തെ ടെലി കമ്മ്യൂണിക്കേഷൻ ആസ്ഥാനത്താണ് ബിജു ജോലി ചെയ്യുന്നത്. കോഴിക്കോടായിരുന്ന ബിജുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ബാലരാമപുരം സ്വദേശിയാണ്. ബിജുവിനെ നാട്ടുകാർ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു.
രാവിലെ 9 മണിയോടെ ബിജു ബേക്കറി ജംക്‌ഷനിലെ ലോഡിങ് തൊഴിലാളിയുടെ വീട്ടിലേക്ക് മതിൽ ചാടി കടക്കുകയായിരുന്നു. ബിജുവിന് പരിചയമുള്ള വീടായിരുന്നില്ല അത്. ലോഡിങ് തൊഴിലാളിയുടെ വീട്ടുകാർ പരിഭ്രാന്തരായി ബഹളംവച്ചു. ലോഡിങ് തൊഴിലാളികളും സുഹൃത്തുക്കളും ചേർന്ന് വടികൾ ഉപയോഗിച്ച് ബിജുവിനെ മർദിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ബിജുവിനെതിരെയും മർദിച്ചതിന് ലോഡിങ് തൊഴിലാളികൾക്കെതിരെയും കേസെടുത്തു. ബിജു ഏറെ നാളായി ജോലിക്ക് ഹാജരായിരുന്നില്ലെന്ന് ടെലി കമ്മ്യൂണിക്കേഷൻ അധികൃതർ പറഞ്ഞു.