പെൺകുട്ടിയുടെ മോർഫ്ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച് പണംതട്ടാൻ ശ്രമം; പോലീസുകാരൻ അറസ്റ്റിൽ

പെൺകുട്ടിയുടെ മോർഫ്ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച് പണംതട്ടാൻ ശ്രമം; പോലീസുകാരൻ അറസ്റ്റിൽ

കൊല്ലം: വ്യാജ അക്കൗണ്ടുകൾ വഴി സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച് സ്വർണവും പണവും തട്ടാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. അടൂർ കെ.ഐ.പി. മൂന്നാം ബറ്റാലിയനിലെ സി.പി.ഒ. ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനെയാണ് ശൂരനാട് പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത്: പെൺകുട്ടിയുടെ കുടുംബത്തെ ഇയാൾക്ക്‌ നേരത്തേ അറിയാമായിരുന്നു. ആറു വർഷം മുൻപുള്ള പ്രായപൂർത്തിയാകാത്ത സമയത്തെ പെൺകുട്ടിയുടെ ചിത്രങ്ങൾ കുട്ടിയുടെ അമ്മയുടെ ഫോണിൽനിന്ന്‌ അവിനാഷ് ഷെയർ ചെയ്തിരുന്നു. ഈ ചിത്രങ്ങൾ മോശകരമായി മോർഫ്ചെയ്ത്, വ്യാജമായി സൃഷ്ടിച്ച സാമൂഹികമാധ്യമ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും അമ്മയുടെ വാട്‌സാപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

മറ്റാരോ ആണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കൂടുതൽ ചിത്രങ്ങൾ വരാതിരിക്കാൻ അവർക്ക് സ്വർണാഭരണവും പണവും നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. 15 പവൻ ലഭിച്ചില്ലെങ്കിൽ കൂടുതൽ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ശൂരനാട് പോലീസിൽ പരാതി നൽകി.

റൂറൽ എസ്.പി.യുടെ നിർദേശത്തെത്തുടർന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി. പ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോലീസ് സംഘം ശേഖരിച്ച സൈബർ തെളിവുകളാണ് ഇയാളെ കുടുക്കുന്നതിന് സഹായകമായത്.

എസ്.എച്ച്.ഒ. എസ്. ശ്രീകുമാർ, എസ്.ഐ. പ്രശാന്ത്, സി.പി.ഒ. അനസ് എന്നിവരുടെ നേതൃത്വത്തിലാണ് അവിനാഷ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സ്ഥിരമായി ജോലിക്കെത്താതിരുന്നതിനും കൃത്യവിലോപത്തിനും ഇയാളെ സർവീസിൽനിന്നു പിരിച്ചുവിടാനുള്ള നടപടികൾ പൂർത്തിയായതായും അറിയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News