CrimeKeralaNews

ജ്യൂസ്-ജാക്കിംഗ്, സ്വകാര്യ വിവരങ്ങൾ ചോരുന്നത് പോലും അറിയില്ല, പിന്നെ ബ്ലാക്ക് മെയിൽ; പൊലീസിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി ഹാക്കർമാർ നടത്തുന്ന സൈബർ തട്ടിപ്പിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പിന്‍റെ പൂർണ വിവരങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അടക്കം വിശദീകരിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ തുടങ്ങി സ്ഥലങ്ങളിലടക്കമുള്ള സൗജന്യ ചാർജിംഗ് പോയിന്‍റുകളിലൂടെയാണ് ഹാക്കർമാർ തട്ടിപ്പ് ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണിന്‍റെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് തുടങ്ങിയതെന്നും

പലപ്പോഴും ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളിൽ ഉപയോക്താവ് തന്‍റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയില്ലെന്നും പിന്നീട് ബ്ലാക്ക് മെയിൽ ചെയ്യപ്പെടുമ്പോളാകും അറിയുകയെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ മുൻകരുതൽ സ്വീകരിക്കണമെന്നാണ് കേരള പൊലീസ് പറയുന്നത്.

കേരള പൊലീസിന്‍റെ മുന്നറിയിപ്പ് പൂർണരൂപത്തിൽ

പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിന്‍റുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്‍റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.

പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന്  തട്ടിപ്പുകാർ ഒരു യുഎസ്ബി കണക്ഷൻ ഉപയോഗിക്കുന്നു. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ – കണക്ഷൻ കേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കുന്നു.

മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈൽ ഫോണിന്‍റെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയത്.

തട്ടിപ്പുകാരുടെ രീതി

1 ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു. 
2 കേബിൾ പോർട്ടിൽ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്‌തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്‍റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല. 
3 ജ്യൂസ്-ജാക്കിംഗ് വഴി മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തിൽ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ മോഷ്ടിക്കുക ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം.
4 ചാർജറിലേക്ക് പ്ലഗ് ചെയ്‌തിരിക്കുന്ന ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാൽവെയർ മറ്റ് കേബിളുകളെയും പോർട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.
5 ചാർജിംഗ് ഉപകരണത്തിലൂടെ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചില മാൽവെയറുകൾ ഹാക്കർക്ക് പൂർണ്ണ നിയന്ത്രണം നൽകിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തിൽ നിന്ന് ലോക്ക് ചെയ്യുന്നു.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

1 പൊതു ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക. 
2 കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക. 
3 ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.
4 പൊതു യുഎസ്ബി ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക.  
5 കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ യുഎസ്ബി ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button