മന്‍സൂര്‍ വധക്കേസ്; പ്രതി ഷിനോസിന്റെ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

കണ്ണൂര്‍: കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം പ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വിവരം. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതുള്‍പ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന.

വിശദ പരിശോധനയ്ക്കായി ഷിനോസിന്റെ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങള്‍ പോലീസ് കണ്ടെത്തി. കേസില്‍ ആകെ 25 പ്രതികളാണുള്ളത്. ഇതില്‍ പതിനൊന്ന് പേര്‍ കൊലപാതകത്തില്‍ നേരിട്ടും ബാക്കി പതിനാല് പേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരുമാണെന്നാണ് വിവരം.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News