ലഖ്‌നൗ: കാറിൽ മയക്കുമരുന്ന് കടത്തിയയാളെ പോലീസ് പിന്തുടർന്ന് പിടികൂടി. ഉത്തർപ്രദേശിലെ സോൻഭദ്രയിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന ചേസിങ്ങിനൊടുവിൽ പോലീസ് ലഹരിക്കടത്തുകാരെ വലയിലാക്കിയത്. കാറിൽനിന്ന് മൂന്നുകിലോ ഒപ്പിയം ഉൾപ്പെടെ 49 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നും പോലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന ലുധിയാന സ്വദേശി പ്രിൻസി(27)നെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.
ഉത്തർപ്രദേശിലെ സോൻഭദ്ര പോലീസാണ് അതിസാഹസികമായി ലഹരിസംഘത്തെ പിന്തുടർന്ന് പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പോലീസ് സംഘം പിന്തുടരുകയായിരുന്നു. എന്നാൽ, ഇതിനിടെ പ്രതികൾ പോലീസ് വാഹനത്തിൽ കാറിടിപ്പിച്ച് രക്ഷപ്പെട്ടു. കാറിടിച്ചതോടെ പോലീസ് വാഹനം തകരാറിലായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാരനായ പ്രദീപ് കുമാർ എന്നയാൾ തന്റെ കാർ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി. തുടർന്ന് പ്രദീപിന്റെ കാറിൽ പോലീസ് സംഘം പ്രതികൾക്ക് പിന്നാലെ പാഞ്ഞു.
പോലീസ് പിന്തുടരുന്നതിനിടെ പോലീസിനെ വഴിതെറ്റിക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനായി കാറിൽനിന്ന് തുടർച്ചയായി നൂറിന്റെ നോട്ടുകൾ റോഡിലേക്കെറിഞ്ഞു. എന്നാൽ, പോലീസ് കാറിനെ വിട്ടില്ല. തുടർന്ന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം പോലീസ് പ്രതികളുടെ കാർ തടഞ്ഞുനിർത്തുകയായിരുന്നു. പോലീസ് തടഞ്ഞതോടെ പ്രതികൾ വെടിയുതിർത്തു. പോലീസും തിരിച്ചടിച്ചു. തുടർന്ന് പോലീസിന്റെ വെടിവെപ്പിൽ പരിക്കേറ്റ പ്രിൻസിനെ കൈയോടെ പിടികൂടുകയായിരുന്നു.
ഝാർഖണ്ഡിൽനിന്ന് പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നാണ് പിടിയിലായ പ്രതി മൊഴി നൽകിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച കാറും കാറിൽനിന്ന് മയക്കുമരുന്നിന് പുറമേ 50,000 രൂപയും നാടൻത്തോക്കും ഉൾപ്പെടെ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

