കോതമം​ഗലത്തെ യുവാവിന്റെ മരണം, കൊലപാതകമെന്ന് സ്ഥിരീകരണം, പ്രതി ചേലാട് സ്വദേശിനി

കൊച്ചി: കോതമം​ഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചേലാട് സ്വദേശിനിയായ അദീനയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. അതോടെ അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അൻസിലുമായി സാമ്പത്തിക തർക്കങ്ങളും ഉണ്ടായിരുന്നു.

കള നാശിനിയായ പാരാക്വിറ്റ് ആണ് കൊല്ലാൻ ഉപയോ​ഗിച്ചതെന്ന് പൊലീസ് അറിയിച്ചു. ചേലാടുള്ള കടയിൽ നിന്നുമാണ് അദീന വിഷം വാങ്ങിയത്. വിഷം വാങ്ങി വീട്ടിൽ സൂക്ഷിച്ചു. എന്നാൽ വിഷം കലക്കി നൽകിയത് എന്തിലാണ് എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

അൻസിലിനെ ഇയാളുടെ പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്‍റെ സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. നിന്‍റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്‍റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്‍റെ സുഹൃത്ത് പറഞ്ഞത്. വിഷം കൊടുത്തതിന് ശേഷം യുവതി, അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അന്‍സിലിന്‍റെ സുഹൃത്ത് പറഞ്ഞിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പിയും പൊലീസിന് ലഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News