ആറാം ക്ലാസുകാരന് നിരന്തര പീഡനം, വീട്ടിലെത്തി ചിത്രകല പഠിപ്പിച്ച അധ്യാപകന് 12 വര്‍ഷം കഠിന തടവ്

തിരുവന്തപുരം: ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. പാങ്ങപ്പാറ്റ സ്വദേശിയായ രാജേദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.

2023 മെയ് മാസം മുതൽ ജൂൺ 25 വരെയാണ്  പ്രതി  ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടിൽ വന്നത്. പഠിപ്പിക്കാൻ വന്നിരുന്ന കാലയളവിൽ പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌  തടവുകയും കുട്ടിയുടെ നെഞ്ചിൽ നുള്ളുകയും ചെയ്യുമായിരുന്നു. പ്രതി അവസാനമായി ക്ലാസെടുക്കാൻ വന്നത് ജൂൺ 25നായിരുന്നു. അന്ന് പ്രതി മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാം എന്ന് പറഞ്ഞ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചു കാണിക്കുകയായിരുന്നുവെന്നാണ ്പരാതിയിൽ പറയുന്നത്.

പല തവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടിച്ചു പുറത്ത് പറഞ്ഞിരുന്നില്ല. ഒടുവിൽ സഹികെട്ടാണ് സംഭവം അമ്മയോട് വെളിപ്പെടുത്തിയത്. തുടർന്നാണ് വീട്ടുകാർ ശ്രീകാര്യം പോലീസിനെ വിവരം അറിയിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. കെ. ശശികുമാർ,  ആശ ചന്ദ്രൻ എന്നിവരാണ് കേസ്  അന്വേക്ഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News