‘മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ, അതുകൊണ്ടാണ് പിഎംശ്രീയിൽ ഒപ്പിട്ടത്’; വിവാദ പരാമർശവുമായി പിഎംഎ സലാം

വാഴക്കാട് (മലപ്പുറം): മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണുംകെട്ടവനാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നും സലാം പറഞ്ഞു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ വിവാദ പരാമർശം.

ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുകയാണ് കേരളം. ഒരു പുരുഷനാണെങ്കില്‍ അതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. കോടികള്‍ തന്നാലും ഈ വര്‍ഗീയ വിഷം പശ്ചിമബംഗാളിലേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം, അല്ലെങ്കില്‍ പെണ്ണാവണം. ഇത് രണ്ടുംകെട്ട മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം. അതാണ് നാമിന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ സ്ത്രീയും പുരുഷനും തുല്യരല്ലെന്ന സലാമിന്റെ പരാമര്‍ശവും വിവാദമായിരുന്നു. തുല്യരാണെന്ന വാദം ലോകം അംഗീകരിച്ചിട്ടില്ല. അത് കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തില്‍ കൈയടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നത്. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകള്‍ക്ക് ഒളിമ്പിക്‌സില്‍ വേറെ മത്സരമാണെന്നും ബസ്സില്‍ വേറെ സീറ്റാണെന്നും രണ്ടും വ്യത്യസ്തമായതുകൊണ്ടല്ലേ ഇതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News