അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായത് വിളംബരം ചെയ്യുന്ന ധ്വജാരോഹണം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി അയോധ്യയിലെ പ്രധാനക്ഷേത്രങ്ങളിൽ ദർശനംനടത്തും. ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു.
രാമക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിലാണ് കൊടി ഉയർത്തുക. 11.58-നും ഒരുമണിക്കും ഇടയിലാണ് ചടങ്ങ്.
പത്തടി ഉയരവും ഇരുപത് അടി നീളവും ത്രികോണാകൃതിയിലുമുള്ള കൊടിയിൽ ഓം, ഉദയസൂര്യൻ, രക്തമന്ദാരവൃക്ഷം എന്നീ ചിഹ്നങ്ങളാണുള്ളത്. രാമരാജ്യത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അന്തസ്സ്, ഐക്യം സാംസ്‌കാരികത്തുടർച്ച എന്നിവയുടെ സന്ദേശമാണ് പതാക നൽകുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പതാകഉയർത്തിയതിനു ശേഷം പ്രധാനമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കും. ചടങ്ങിനുള്ള ഒരുക്കത്തിന്റെ ഭാഗമായി, ക്ഷേത്രവും നഗരവും 100 ടൺ പൂക്കൾ ഉപയോഗിച്ചാണ് അലങ്കരിക്കുന്നത്.


