ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലുക്കിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ വാദപ്രതിവാദങ്ങൾ. ഡൽഹിയിൽ നിന്ന് തമിഴ്‌നാട്ടിലെത്തിയപ്പോൾ മോദിയുടെ വസ്ത്രധാരണത്തിൽ മാത്രമല്ല, ചർമ്മത്തിന്റെ നിറത്തിലും മുഖഭാവത്തിലും പ്രകടമായ മാറ്റമുണ്ടെന്നാണ് പ്രധാന ആരോപണം. ദ്രാവിഡ സ്വത്വത്തോടും തമിഴ് സംസ്‌കാരത്തോടും ചേർന്നുനിൽക്കുന്നു എന്ന് തോന്നിപ്പിക്കാൻ മോദി ബോധപൂർവം കറുത്ത നിറത്തിലുള്ള മേക്കപ്പ് ഉപയോഗിച്ചുവെന്നും ഇത് തമിഴ് ജനതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. മോദിയുടെ ഈ ‘രൂപമാറ്റം’ തമിഴ് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ പരിപാടിയിൽ പങ്കെടുത്തപ്പോൾ കണ്ട വെളുത്തുതുടുത്ത മോദിയല്ല ഏതാനും മണിക്കൂറുകൾക്ക് ശേഷം തമിഴ്‌നാട്ടിലെത്തിയപ്പോൾ കണ്ടതെന്നാണ് എക്‌സ് (X) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്ന പ്രധാന കമന്റ്. പ്രാദേശിക വസ്ത്രധാരണത്തിന് പുറമെ, ചർമ്മത്തിന്റെ നിറം മാറ്റിയും മുഖം ഉരുണ്ടതാക്കിയും നടത്തുന്ന ഈ നീക്കം മികച്ചൊരു ‘മാർക്കറ്റിംഗ് തന്ത്രം’ ആണെന്നും പലരും പരിഹസിക്കുന്നു. കാശ്മീരിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എത്തുമ്പോൾ ലഭിക്കുന്ന നിറമല്ല ദക്ഷിണേന്ത്യയിൽ എത്തുമ്പോൾ മോദിക്ക് ലഭിക്കുന്നതെന്നാണ് ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വാദിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഈ നീക്കം തമിഴ് ജനതയുടെ നിറത്തെയും സ്വത്വത്തെയും വംശീയമായി അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന ആരോപണവും ശക്തമാണ്. “തമിഴ്നാട്ടിലെത്തുമ്പോൾ മോദി കറുക്കും, നോർത്തിലെത്തിയാൽ വെളുക്കും”, “മോദി മികച്ച നടനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു” തുടങ്ങി രൂക്ഷമായ പ്രതികരണങ്ങളാണ് പോസ്റ്റുകൾക്ക് താഴെ വരുന്നത്. ദക്ഷിണേന്ത്യൻ വോട്ടർമാരെ സ്വാധീനിക്കാൻ അവരുടെ നിറത്തെ അനുകരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് പ്രതിപക്ഷ അനുയായികൾ കുറ്റപ്പെടുത്തി. എന്നാൽ, വെളിച്ചത്തിന്റെ വ്യത്യാസമോ ക്യാമറ ആംഗിളുകളോ ആകാം ഇത്തരം മാറ്റങ്ങൾക്ക് കാരണമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും ബിജെപി അനുകൂലികൾ വാദിക്കുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി സ്വീകരിക്കുന്ന വൈവിധ്യമാർന്ന വസ്ത്രധാരണ രീതികൾ മുൻപും ചർച്ചയായിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും വേഷവിധാനങ്ങൾ സ്വീകരിക്കുന്നത് ആ നാട്ടുകാരോടുള്ള ബഹുമാനമായാണ് ബിജെപി ഉയർത്തിക്കാട്ടാറുള്ളത്. എന്നാൽ ഇത്തവണ വസ്ത്രത്തിന് പുറമെ ശരീരനിറത്തിലും വ്യത്യാസം വരുത്തിയെന്ന ആരോപണമാണ് ബിജെപി ഐടി സെല്ലിനെ പ്രതിരോധത്തിലാക്കുന്നത്. വടക്കും തെക്കും തമ്മിലുള്ള സാംസ്‌കാരിക വ്യത്യാസങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തി.
സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വിവാദം വരും ദിവസങ്ങളിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ കൂടുതൽ ചൂടുപിടിപ്പിക്കും. ബിജെപിയുടെ തമിഴ്നാട് ഘടകം ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണിൽ മോദിയുടെ ഈ ‘പുതിയ ലുക്ക്’ വോട്ടായി മാറുമോ അതോ തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വേഷം മാറുന്ന മോദിയുടെ പഴയ ചിത്രങ്ങളും പുതിയ ആരോപണങ്ങളും ചേർത്ത് ട്രോളുകളും സജീവമാണ്.
മോദിയുടെ വ്യത്യസ്ത ചിത്രങ്ങളും ആളുകൾ പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രചാരണത്തിന് എത്തിയപ്പോൾ ഡാർക്ക് ടോൺഡ് അല്ലെങ്കിൽ ബ്രോൺസ് മോക്കപ്പ് പ്രധാനമന്ത്രി ഉപയോഗിച്ചതാണെന്ന് ആളുകൾ ആരോപിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ കാട്ടുതീപോലെ പടരുകയാണ്. കമന്റുകളായും മീമുകളായും വീഡിയോകളായും ചർച്ച ചൂടുപിടിക്കുന്നുണ്ട്.
Prime Minister Narendra Modi’s appearance during his election campaign in Tamil Nadu has sparked controversy on social media. Critics allege that the PM used makeup to appear darker and change his facial features to align with Dravidian identity, calling it an insult to Tamil people. Social media users pointed out the stark difference in his skin tone between his morning appearance in Delhi and his later arrival in Tamil Nadu, leading to heated debates and accusations of “political marketing.”

