സൈനികർക്കൊപ്പം കാർഗിലിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ശ്രീനഗര്‍: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗിലിലാണ്
സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മോദി കാര്‍ഗിലിലെത്തിയത്.

ജവാന്മാര്‍ തന്റെ കുടുംബാംഗങ്ങളാണെന്നു പറഞ്ഞ മോദി, അവര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ അവസരം ലഭിച്ചതിലെ സന്തോഷവും പങ്കുവെച്ചു. ഇതിനേക്കാള്‍ മികച്ച ദീപാവലി ആഘോഷം തനിക്ക് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സായുധസേന അതിര്‍ത്തി സംരക്ഷിക്കുന്നതു കൊണ്ടാണ് ഒരോ ഇന്ത്യന്‍ പൗരനും സമാധാനപൂര്‍വം ഉറങ്ങാനാകുന്നത്. സായുധസേനയുടെ ആത്മവീര്യത്തിനു മുന്നില്‍ തല കുനിയ്ക്കുന്നു. നിങ്ങളുടെ ത്യാഗങ്ങള്‍ എല്ലായ്‌പ്പോഴും രാജ്യത്തിന് അഭിമാനം നല്‍കി, മോദി പറഞ്ഞു.

സൈനികര്‍ അതിര്‍ത്തി സംരക്ഷിക്കുന്നതു പോലെ തീവ്രവാദം, നക്‌സല്‍വാദം, അഴിമതി തുടങ്ങിയ തിന്മകള്‍ക്കെതിരേ രാജ്യത്തിനകത്തുനിന്ന് തങ്ങള്‍ പോരടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് നക്‌സല്‍വാദം പിടിമുറുക്കിയിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ വ്യാപ്തി കുറഞ്ഞു, മോദി കൂട്ടിച്ചേര്‍ത്തു.

2014-ല്‍ ആദ്യ തവണ അധികാരമേറ്റത് മുതല്‍ ദീപാവലി സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ആഘോഷിക്കുന്നത്. 2014-ല്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന യുദ്ധഭൂമിയായ സിയാച്ചിനില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ദീപാവലി ആഘോഷം. അന്ന് സൈനികരെ തന്റെ കുടുംബം എന്ന് വിശേഷിപ്പിച്ച മോദി, മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. 2021-ല്‍ ജമ്മു കശ്മീരിലെ രജൗരിയിലായിരുന്നു മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News