KeralaNews

‘ആസൂത്രിത തിരക്കഥ; പിന്നിൽ സർക്കാരും അദാനിയുടെ ഏജന്റുമാരും’; പൊലീസിനെയും പഴിചാരി ഫാ. യൂജിൻ പെരേര

തിരുവനന്തപുരം : വിഴിഞ്ഞത്ത് സമാധാനപരമായി മുന്നോട്ട് പോയ സമരത്തെ പൊളിക്കാൻ സർക്കാർ ആസൂത്രിത ശ്രമം നടത്തിയെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര. ഒരു വിഭാഗം ആളുകൾ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും അപഹസിക്കുകയും ചെയ്തു. അതാണ് ഇന്നലെ സംഘർഷത്തിലേക്ക് എത്തിയത്. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാർ ഇന്നലെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുണ്ട്. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സർക്കാരും അദാനിയും സമരത്തെ ദുർബലമാക്കാൻ ശ്രമിച്ചെന്നും യുജീൻ പരേര ആരോപിച്ചു. വിഴിഞ്ഞത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങൾ അന്വേഷിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച ലത്തീൻ സഭ, ജുഡീഷ്യൽ അന്വേഷണം നടത്തി ദുരൂഹതകളും കൂട്ടുകെട്ടുകളും പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. 

ന്യായമായ സമരത്തിന് വരുന്നവരെ ആക്രമിക്കാൻ ആരാണ് മുൻകയ്യെടുത്തതെന്ന ചോദ്യമുയർത്തിയ അദ്ദേഹം 
പ്രകോപനം ഉണ്ടായപ്പോൾ അതിനെതിരായ വികാരമാണ് മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിച്ചതെന്നാണ് വിശദീകരിക്കുന്നത്.  

ചിലർ മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥ ജനം അറിയണം. വിഴിഞ്ഞം  തുറമുഖ നിർമ്മാണത്തിനെതിരായ  സമരത്തെ പ്രതിരോധിക്കാനും നിർവീര്യമാക്കാനും ശ്രമം നടക്കുന്നുണ്ട്. സമരത്തിനെതിരായ ബിജെപി-ഇടത് കൂട്ടുകെട്ടിൽ സംശയമുണ്ട്. ഒരു കുറ്റകൃത്യത്തിലും ഉൾപ്പെടാത്തവരെയാണ് വധശ്രമം അടക്കം വകുപ്പിട്ട് പൊലീസ് പിടിച്ച് കൊണ്ടുപോയത്.

മത്സ്യത്തൊതൊഴിലാളികളെ പ്രകോപിപ്പിക്കരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് ചിലരെ അറസ്റ്റ് ചെയ്തു. എന്തിനാണ് അറസ്റ്റെന്ന് അന്വേഷിച്ചവരെയും പൊലീസ് പിടികൂടി. പൊലീസിനെതിരായ അനിഷ്ട സംഭവങ്ങൾ ന്യായീകരിക്കുന്നില്ല. പക്ഷേ പൊലീസ് ഷാഡോ പൊലീസായി വന്ന് സമരപ്പന്തലുമായി ബന്ധമുളളവരെ കൊണ്ടുപോയി. ഇതെല്ലാമാണ് അവിടെ സംഭവിക്കുന്നത്. പൊലീസ് ആക്രമിക്കപ്പെട്ടതിനെ ന്യായീകരിക്കുന്നില്ല. പക്ഷേ പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button