KeralaNews

മന്ത്രിമാർക്ക് പരിചയക്കുറവ്; ഓഫിസിൽ വരുന്ന ജനത്തെ മടുപ്പിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാർക്കെതിരായ സിപിഎം വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്. എങ്കിലും മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. ഒന്നാം സർക്കാരും രണ്ടു വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. പറയുന്നത് പോലുള്ള വലിയ പ്രശ്നമില്ല. എങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്‌ക്കൊത്ത് വരണമെന്ന നിർദേശം ഉൾക്കൊള്ളുന്നതായി വിമർശനങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാർ പെരുമാറ്റത്തിൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. ഓഫിസിലെത്തുന്ന ജനങ്ങളെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുത്. ഓഫിസുകളുടെ പ്രവർത്തനത്തിൽ ശ്രദ്ധ വേണം. വിവിധ ആവശ്യങ്ങൾക്കായാണ് ജനം കാണാനെത്തുന്നത്. ഓഫിസുകളിലെ പെരുമാറ്റം പ്രതിച്ഛായയെ ബാധിക്കുമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉയർന്നത്. തീരുമാനങ്ങൾ എടുക്കുന്നതിൽ പല മന്ത്രിമാരും പരാജയമാണെന്നും ഭരണരംഗത്തെ പരിചയക്കുറവ് പ്രശ്നമാണെന്നുമായിരുന്നു വിമർശനം. നേതാക്കൾ വിളിച്ചാൽപോലും ചില മന്ത്രിമാർ ഫോൺ എടുക്കില്ലെന്നു പരാതി ഉയർന്നു. വിമർശനം ഉന്നയിച്ചവരിൽ മുൻമന്ത്രിമാരുമുണ്ട്.

എല്ലാം ഓൺലൈൻ ആയി നടത്താമെന്ന ചിന്തയാണ് പല മന്ത്രിമാർക്കുമെന്നും വിമർശനമുയർന്നു. പല വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ മന്ത്രിമാർക്കു കഴിയുന്നില്ല. ജനങ്ങളുമായി ദൈനംദിന ബന്ധം പുലർത്തുന്ന തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ വീഴ്ചകൾ പലരും ചൂണ്ടിക്കാട്ടി. ഘടകകക്ഷികൾ കയ്യാളുന്ന ഗതാഗത, വനം, വൈദ്യുതി വകുപ്പുകൾക്കെതിരെ കടുത്ത വിമർശനമുണ്ടായി.

അതേസമയം, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ‘മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് നേതൃയോഗങ്ങളിൽ പരിശോധിച്ചത്. മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ പാർട്ടി നൽകും. മന്ത്രിമാർ കൂടുതൽ സജീവമാകണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.’ – കോടിയേരി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button