മംഗളൂരുവിൽ ബീച്ച് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ 2 പേ‌ർ അറസ്റ്റിൽ

കാസര്‍കോട്: മംഗളൂരു സോമേശ്വരയിലുള്ള റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൽ പൊലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽകുളം പ്രവർത്തിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇന്നലെ രാവിലെയാണ് മൈസൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചത്. ഒരാൾ കുളത്തിന്‍റെ ആറടിത്താഴ്ച്ചയുള്ള ഭാഗത്ത് അപകടത്തിൽപ്പെട്ടപ്പോൾ മറ്റ് രണ്ടുപേർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.

മൈസൂർ സ്വദേശികളായ എംഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മൂവരും മുറിയെടുത്തത്. നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനികളിൽ ഒരാൾ ആദ്യം അപകടത്തിൽ പെട്ടു. വിദ്യാർത്ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റു രണ്ടു പേരും മരിച്ചത്. നീന്തൽക്കുളത്തിന്‍റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു.സംഭവത്തിൽ ഉല്ലല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News