KeralaNews

വാളയാറിൽ അമ്മയ്ക്കൊപ്പം,നടപടികൾ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാകണം എന്ന ഉറച്ച തീരുമാനമാണ് സർക്കാരിനും ഉള്ളത്. അവർക്കൊപ്പം തന്നെയാണ് നമ്മളെല്ലാം ഉള്ളത്. ഒരു വർഷം മുമ്പ് വന്നു കാണുമ്പോഴും അവരോട് ഇക്കാര്യം പറഞ്ഞിരുന്നു. അവരോട് സംസാരിച്ച കാര്യങ്ങൾ പാലിക്കാൻ തന്നെയാണ് ഈ കാലയളവിൽ ശ്രമിച്ചത്.

കേസിൽ പ്രതികളായവരെ വെറുതെ വിട്ടതിനെതിരായ നിയമ പോരാട്ടമാണ് പ്രധാനം. അതിന് സർക്കാർ തന്നെ മുൻകൈ എടുത്തത്.  പ്രതികളെ സെഷന്‍സ് കോടതി വിട്ടയച്ചതിനെതിരെ 2019 ല്‍ തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീൽ നൽകി. അതോടൊപ്പം മരണപ്പെട്ട കുട്ടികളുടെ അമ്മ
ഫയല്‍ ചെയ്ത  അപ്പീലുകളും ഹൈക്കോടതിയില്‍ നിലവിലുണ്ട്. വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത് സർക്കാർ കോടതിയോട് ആവശ്യപ്പെട്ട പ്രകാരമാണ്. സർക്കാരിൻ്റെ ആവശ്യത്തിൻ്റെ ഗൗരവം മനസിലാക്കിയായിരുന്നു ഹൈക്കോടതി അപൂർവ്വമായ ഇത്തരം ഒരു ഇടപെടൽ നടത്തിയത്.

വിചാരണ നടത്തി പ്രതികളെ നിരുപാധികം വിട്ടയച്ച കേസില്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷണം  നടത്തിക്കാൻ നിയമപരമായി സാധ്യമല്ല. എന്നാല്‍ വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് വിചാരണകോടതിയുടെ
വിധി റദ്ദാക്കി പുനര്‍വിചാരണ സാധ്യമാകുന്നപക്ഷം തുടരന്വേഷണം ആവശ്യപ്പെടാനാകും. ഇതിനാണ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
 
ഹൈക്കോടതിയിൽ അപ്പീൽ നൽകി കാത്തു നിൽക്കാം എന്ന സമീപനമല്ല സർക്കാർ സ്വീകരിച്ചത്. അപ്പീലുകള്‍ ഹൈക്കോടതി പരിഗണിക്കുന്നതിന് സ്വാഭാവിക കാലതാമസം ഉണ്ടാകുന്നുണ്ട്. ഈ കാലതാമസം ഒഴിവാക്കാൻ  കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ ഒരു അര്‍ജന്റ് മെമ്മോ ഫയല്‍ ചെയ്തു. നവംബര്‍ 9-ാം തീയതി കേസ് പരിഗണിക്കുമെന്ന് ബഹു. ഹൈകോടതി  വ്യക്തമാക്കിയിട്ടുണ്ട്. കോടതി നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നമുക്ക് തീരുമാനമെടുക്കാനാകും.

മറ്റൊന്ന് കേസിൽ സംഭവിച്ച വീഴ്ചകളെ സംബന്ധിച്ചാണ്. ഈ കേസില്‍ വിചാരണവേളയില്‍ ഉണ്ടായ വീഴ്ച പരിശോധിക്കുന്നതിനായി റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി നിയമിച്ചിരുന്നു. ആ റിപ്പോര്‍ട്ട് ലഭ്യമാകുകയും അത് നടപടിക്കുറിപ്പുകളോടെ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും ചെയ്തിട്ടുണ്ട്.വിചാരണകോടതിയിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായിരുന്നവരെ മാറ്റി നിർത്തിയിട്ടുണ്ട്.കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറേക്കൂടി കർശന നടപടികൾ സ്വീകരിക്കും.
കുട്ടികളുടെ മാതാവ് സർക്കാരിൽ വിശ്വാസമാണെന്ന് ഇന്നും പറയുന്നത് കേട്ടു. ആ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് വേണ്ടി ഇനിയും ആവശ്യമായ ഇടപെടലുകൾ സർക്കാർ സ്വീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button