വർഗവഞ്ചകരെ മാതൃകയാക്കി മറ്റുള്ളവർ പോകില്ല, അവഗണിക്കുന്നതായി സുധാകരൻ തെറ്റിദ്ധരിച്ചു; ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ർഥിയും മുൻ സിപിഎം നേതാവുമായ ജി സുധാകരന് പാർട്ടിയുമായുണ്ടായ അസ്വാരസ്യങ്ങൾ തെറ്റിദ്ധാരണ മൂലമായിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയിൽനിന്ന് നേതാക്കൾ പടിയിറങ്ങുന്നത് അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇത്രയും വർഷം പാർട്ടിയ്ക്കായി പ്രവർത്തിച്ച സഖാക്കൾ വെറും സ്ഥാനമാനങ്ങൾ മോഹിച്ചു പോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിമതനീക്കങ്ങൾ പാർട്ടിയിലെ പുതിയ പ്രവണതയാണ്. ഇത് കേവലം വ്യക്തിപരമായ വഞ്ചന മാത്രമല്ല, മറിച്ച് ചിലർ എതിരാളികളുടെ കയ്യിലെ കോടാലിയായി മാറുന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജി. സുധാകരന്റെ കാര്യത്തിൽ പാർട്ടി ഒരു തരത്തിലുള്ള അവഗണനയും കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടിയിലെ പ്രായപരിധി വ്യവസ്ഥ എല്ലാവർക്കും ബാധകമാണ്. സുധാകരനും അത് ബാധകമായി. അതിന്‍റെ പേരിൽ തന്നെ അവഗണിക്കുന്നതായി സുധാകരൻ തെറ്റിദ്ധരിക്കുകയായിരുന്നു. സുധാകരന്റെ ഭാഗത്തുനിന്നുണ്ടായ നീക്കം തികച്ചും ആലോചിച്ച് ഉറപ്പിച്ചതുതന്നെ ആയിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

എല്ലാഘട്ടത്തിലും വഞ്ചകർ ഉണ്ടായിട്ടുണ്ട്. ആ വഞ്ചകരെ മാതൃകയാക്കി മറ്റുള്ളവർ പോയിട്ടില്ല. അവരെ തിരസ്‌കരിച്ചുകൊണ്ട് പാർട്ടിയുടെകൂടെ പുതിയ ആളുകൾ വരികയും മാതൃകാപരമായി നിലകൊള്ളുകയുമാണ് ചെയ്തിട്ടുള്ളത്. സ്ഥാനമോഹത്തിന്റെ പേരിൽ പാർട്ടിക്കെതിരേ തിരിയുക എന്ന അവസ്ഥയാണ് സുധാകരന്‍റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനാർഥിയായി തന്റെ പേര് ആരും പറഞ്ഞില്ല എന്നതാണ് ഉന്നയിക്കുന്ന ആക്ഷേപം. മറ്റുള്ളവർക്ക് അദ്ദേഹത്തിന്റെ പേര് പറയാൻ തോന്നാത്തതിലുള്ള കെറുവിന്റെ പേരിൽ പാർട്ടിയെ ഉപേക്ഷിക്കുകയും പാർട്ടിക്കെതിരേ ശത്രുക്കളുടെ കൈയ്യിലെ കോടാലിയായി മാറുകയും ചെയ്യേണ്ടതുണ്ടോ? അതാണിവിടെ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെ, കേരളത്തിൽ നിലവിൽ സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നുവെന്നും ആവശ്യമായ കേന്ദ്ര സഹായം ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്തിന് അതിജീവനം സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. ഭരണമാറ്റം വേണമെന്ന ആവശ്യം ജനങ്ങൾ അംഗീകരിക്കില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News