‘ജി.സുധാകരൻ കാണിച്ചത് മനുഷ്യനു ചേരാത്ത വഞ്ചന; അന്ന് 3 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല’ മുഖ്യമന്ത്രി

ജീവിതത്തിൽ ഇതുവരെയും തെറ്റ് ചെയ്തതായി ബോധ്യമില്ല, ഭയം പാർട്ടിയെ മാത്രം- മുഖ്യമന്ത്രി

ആലപ്പുഴ: ഒരു സഖാവ് എന്നല്ല, ഒരു മനുഷ്യനു ചേരാത്ത വഞ്ചനയാണ് ജി. സുധാകരൻ കാട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നു. മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നു- വിവിധ ദൃശ്യമാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോൾ വിളിച്ചു. ഫോൺ എൻഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോൾ, മനഃപൂർവം എടുക്കാതിരിക്കുന്നതാണെന്നു മനസ്സിലായി.’

ആലപ്പുഴ ജില്ലാ സെക്രട്ടറിയടക്കമുള്ള ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ സുധാകരനെ കാണാൻപോയ സന്ദർഭവും മുഖ്യമന്ത്രി വിവരിച്ചു. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു തലേരാത്രിയായിരുന്നു സന്ദർശനം.

മുഖ്യമന്ത്രി വിളിച്ചകാര്യം ജില്ലാ സെക്രട്ടറി ആർ. നാസർ ഓർമ്മിപ്പിച്ചപ്പോൾത്തന്നെ വിളിച്ചിട്ടില്ലെന്നു സുധാകരൻ പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. എങ്കിൽ, ഇപ്പോൾ വിളിച്ചുതരാമെന്ന് സെക്രട്ടറി പറഞ്ഞപ്പോൾ വേണ്ടാ, താൻ വിളിച്ചോളാമെന്നു പറഞ്ഞു. ‘ഞാൻ അദ്ദേഹത്തോടു സംസാരിച്ചാൽ എന്തെങ്കിലും മാറ്റം വരുമെന്ന് അർഥമില്ല. കാലേക്കൂട്ടി തീരുമാനിച്ചതാണ് അദ്ദേഹം നടപ്പാക്കിയത്. ഞങ്ങൾക്കതു മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ പോകുന്നവർക്കെല്ലാം ഒറ്റ ലക്ഷ്യമേയുള്ളൂ. സ്ഥാനാർഥിയാകണം. വർഗവഞ്ചനയാണ് ഇവർ നടത്തുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ദൃശ്യമാധ്യമങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖം കണ്ടില്ലെന്നും പറഞ്ഞുകേട്ടതേയുള്ളൂവെന്നും സുധാകരൻ പ്രതികരിച്ചു. അതേക്കുറിച്ചൊന്നും ഇപ്പോൾ പറയുന്നില്ല. പിന്നീടു പറയാം- സുധാകരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News