കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും ഇടതുപക്ഷത്തെ പിണറായി വിജയൻ നയിച്ചേക്കും. ധർമ്മടത്ത് പിണറായി വിജയൻ വീണ്ടും മത്സരിക്കുമെന്നുമാണ് ഇടതു കേന്ദ്രങ്ങളിൽനിന്നു വരുന്ന സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെന്ന പോലെ, നയിക്കാൻ പിണറായി ഉണ്ടെങ്കിൽ വിജയം ഉറപ്പെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സർക്കാർ പത്ത് വർഷം കൊണ്ട് നടപ്പാക്കിയ ക്ഷേമപദ്ധതികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. അധികാരം കിട്ടിയാൽ പിണറായി വിജയൻ തന്നെയാവും മുഖ്യമന്ത്രിയെന്നാണ് വിവരം.
മുന്നണി പ്രതിപക്ഷത്തായാൽ പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ ഉണ്ടാവില്ലെന്നും സൂചനകളുണ്ട്. അങ്ങനെയെങ്കിൽ പുതുമുഖത്തെ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്ത് ഉടനീളം മുഖ്യമന്ത്രി പ്രചാരണം നയിക്കുമെന്നും ജനപ്രീതിയുള്ള മറ്റ് നേതാക്കൾക്കും ടേം വ്യവസ്ഥയിൽ ഇളവുനൽകുമെന്നും സൂചനകളുണ്ട്.


