FeaturedHome-bannerKeralaNews

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം, പ്രതിദിനം 90,000 പേർക്ക് അനുമതി, ദർശന സമയം കൂട്ടി

തിരുവനന്തപുരം∙ ശബരിമല തീർഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ദർശന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചു. നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേരും. തിരക്കുള്ള ദിവസങ്ങളില്‍ വെളുപ്പിന് 3 മുതല്‍ 1.30 വരെയും വൈകിട്ട് മൂന്ന് മുതല്‍ 11.30 വരെയും ആയിരിക്കും ദര്‍ശനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സയമക്രമമാണ് നടപ്പാക്കുന്നത്.

പുതിയ പരിഷ്ക്കാരം നടപ്പിലാക്കുന്നതോടെ 19 മണിക്കൂർ ദർശനത്തിന് സൗകര്യം ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്  കെ.അനന്തഗോപൻ പറഞ്ഞു. അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം നിയന്ത്രിക്കും. ഈ പൂജകൾക്ക് ബുക്ക് ചെയ്തവർക്ക് സന്നിധാനത്തു നിൽക്കാനുള്ള അവസരം ഒരുക്കും. ഭക്ത ജനങ്ങൾക്ക് വെള്ളവും ബിസ്ക്കറ്റും നൽകാൻ ശരംകുത്തിയിൽ കൂടുതൽ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കും. നിലയ്ക്കലിലെ പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തും. 12000 വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യാം. വെർച്ച്വൽ ക്യൂവിൽ 1,20000പേരാണ്  പ്രതിദിനം ബുക്ക് ചെയ്യുന്നത്. എന്നാൽ, ബുക്ക് ചെയ്യുന്ന എല്ലാവരും വരാറില്ല. അനുഭവ സമ്പത്തുള്ള പൊലീസുകാരെ പതിനെട്ടാം പടിയിൽ നിയോഗിക്കും. ആർക്കും ദർശനം നിഷേധിക്കില്ലെന്നും അനന്തഗോപൻ പറഞ്ഞു.

അതിനിടെ തിരക്ക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സന്നിധാനം എസ്പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കു മാറ്റി. പമ്പയുടെ ചുമതലയുണ്ടായിരുന്ന സുദർശൻ സന്നിധാനം എസ്പിയാകും. തിരക്കു നിയന്ത്രിച്ചു പരിചയമുള്ളവരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം. 

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.  ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വർധിപ്പിച്ചത് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. വാഹനപാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിലുള്ള പാര്‍ക്കിംഗ് സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം.

യോഗത്തില്‍ ദേവസ്വംവകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദർശന സമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തീർഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കഴിഞ്ഞ സാഹചര്യത്തിലാണ് ഞായറാഴ്ച കോടതി സ്പെഷൽ സിറ്റിങ് നടത്തിയത്. നിലവിൽ 18 മണിക്കൂറാണ് നട തുറക്കുന്നത്. മിനിട്ടിൽ 80 തീർഥാടകർക്കു പതിനെട്ടാം പടി കയറാനാകും. 18 മണിക്കൂറിൽ 86,400 പേർ. തിരക്കിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ രാത്രി ക്ഷേത്രനട അടയ്ക്കുന്നത് അര മണിക്കൂർകൂടി നീട്ടിയിരുന്നു. പുലർച്ചെ 3 മുതൽ രാത്രി 11.30 വരെയാണ് നട തുറന്നുവയ്ക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button