ലെസ്ബിയന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ഹര്‍ജി:അപ്രതീക്ഷിത ട്വിസ്റ്റ്‌,ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അഫീഫ ഹൈക്കോടതിയിൽ

കൊച്ചി: ലെസ്ബിയന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിന്റെ ഹര്‍ജിയില്‍ അഫീഫയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട് ഹൈക്കോടതി. ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും അഫീഫ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. വീട്ടുകാര്‍ തടഞ്ഞുവച്ചെന്ന് സുമയ്യ ആരോപിച്ച അഫീഫയെ രക്ഷിതാക്കള്‍ക്കൊപ്പം തന്നെ കോടതി വിട്ടു. സുമയ്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

ജസ്റ്റിസ് പിബി സുരേഷ്‌ കുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സുമയ്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് അഫീഫ കോടതിയെ അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ ബന്ധം തുടരാന്‍ താല്‍പര്യമില്ല. വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും അഫീഫ കോടതിൽ വ്യക്തമാക്കി. അഫീഫയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പങ്കാളിയായ അഫീഫയെ മെയ് 30ന് എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് കുടുംബം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് സുമയ്യ ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ ഒന്‍പതിന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഫീഫയെ വീട്ടുകാർ കോടതിയിലെത്തിച്ചില്ല. പിന്നീട്, അഫീഫയുടെ വീട്ടുകാർക്കുവേണ്ടി അഭിഭാഷകൻ ആവശ്യപെട്ടതിനെ തുടർന്ന് കേസ് ജൂണ്‍ 19ലേക്ക് മാറ്റുകയായിരുന്നു.

പ്ലസ്ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. കഴിഞ്ഞ ജനുവരി 27നാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ നാല് മാസമായി ഇരുവരും എറണാകുളം പുത്തന്‍കുരിശില്‍ താമസിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍കടയിലാണ് ജോലി ചെയ്യുന്നത്.

ഇതിനിടെയാണ് അഫീഫയെ വീട്ടുകാര്‍ ഇടപെട്ട് ബലമായി പിടിച്ചുകൊണ്ടുപോയത്. അഫീഫയുടെ ബന്ധുക്കള്‍ തന്നെയാണ് കൊണ്ടുപോയതെന്നാണ് സുമയ്യ പറയുന്നത്. അഫീഫ അപകടത്തിലാണെന്നും എത്രയും വേഗത്തില്‍ കോടതിയില്‍ ഹാജരാക്കണമെന്നും സുമയ്യ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News