കടുവയ്ക്കായി ഹർജി; 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി, പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് കോടതി നിരീക്ഷണം

കൊച്ചി: വയനാട്ടിലെ നരഭോജിക്കടുവയെ വെടിവെച്ചുകൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് പൊതുതാല്‍പര്യ ഹര്‍ജി സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാർക്ക് 25,000 രൂപ പിഴ ചുമത്തി. ഹര്‍ജിക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ നിയമസേവന അതോറിറ്റിയില്‍ അടയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കടുവയുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നത് നിസാര സംഭവമായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കടുവയെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ വെടിവെച്ച് കൊലപ്പെടുത്താൻ സാധിക്കൂ എന്നായിരുന്നു ഹര്‍ജിക്കാരായ അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റിയുടെ ആവശ്യം. എന്നാൽ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ശരിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വയനാട് വാകേരിയിലെ പ്രജീഷ് എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജിക്കടുവയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുകയാണ്. 90 ഏക്കർ വനമേഖല കേന്ദ്രീകരിച്ച് വനംവകുപ്പിന്റെ മയക്കുവെടി സംഘവും ആർആർടി അംഗങ്ങളും നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കടുവയെ കണ്ടതായി പറയപ്പെടുന്ന സ്ഥലങ്ങളിൽ വനംവകുപ്പിന്റെ അനൗൺസ്മെന്റ് വാഹനത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കടുവ സാന്നിധ്യമുള്ളതിനാൽ വയനാട് മൂടകൊല്ലിയിലെ സ്കൂളിന് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കടുവയക്കായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. ഇന്നലെ നടത്തിയ തിരച്ചിലിൽ കടുവയുടെ കാൽപ്പാടുകൾ ഉൾപ്പെടെ കണ്ടെത്തി. പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി വാർഡിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News