22-ന് ജനങ്ങൾ അയോധ്യയിലേക്ക് വരരുത്;വീടുകളിൽ ദീപം തെളിയിക്കണം: മോദി

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22-ന് വീടുകളിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനംചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനുവരി 22-ന് രാമക്ഷേത്രത്തിലേക്ക് ആരും വരരുതെന്ന് ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു. ആദ്യം പരിപാടി നടക്കുന്നതിനായി ജനങ്ങൾ സഹകരിക്കണം. ജനുവരി 23 മുതൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് വരാം. എല്ലാവരും പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരാണ്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇത്രയധികം പേരെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. 550 വർഷമായി നിങ്ങൾ കാത്തിരിക്കുകയാണ്. അൽപസമയം കൂടെ കാത്തിരിക്കൂ’, പ്രധാനമന്ത്രി പറഞ്ഞു.

ക്ഷേത്രം പരിസരത്ത് തിരക്ക് കൂട്ടരുത്. നൂറ്റാണ്ടുകളോളം ക്ഷേത്രം അവിടെ തന്നെ കാണും. ഭക്തർ കാരണം ക്ഷേത്രഭാരവാഹികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല. ലക്ഷക്കണക്കിന് സന്ദർശകർക്ക് ആതിഥ്യം വഹിക്കാൻ അയോധ്യ തയ്യാറാകണം. അതിനാൽ, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ന​ഗരമായി അയോധ്യയെ മാറ്റാൻ ജനങ്ങൾ പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News