നീറ്റ് പരീക്ഷയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു, തമിഴ്‌നാടിനെ ഒഴിവാക്കണം; തുറന്നടിച്ച് വിജയ്

ചെന്നൈ: നീറ്റ് പരീക്ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. നീറ്റ് വിദ്യാര്‍ത്ഥി വിരുദ്ധ പരീക്ഷയാണെന്നും, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞുവെന്നും വിജയ് കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് ഇപ്പോള്‍ നീറ്റ് പരീക്ഷയില്‍ വിശ്വാസമില്ല. ഈ രാജ്യത്തിന് നീറ്റ് ആവശ്യമില്ല. നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുകയാണ് ഏറ്റവും നല്ല പരിഹാരം.

നീറ്റ് പരീക്ഷയ്‌ക്കെതിരെ സംസ്ഥാന നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരത്തെ കേന്ദ്ര സര്‍ക്കാര്‍ ബഹുമാനിക്കണം. വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് മാറ്റി സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരണം. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം പരീക്ഷാ കാര്യത്തില്‍ ലഭിക്കുമെന്നും വിജയ് പറഞ്ഞു.

ഇടക്കാല പരിഹാരമെന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്ത് ഒരു പ്രത്യേക ലിസ്റ്റുണ്ടാക്കണം. അതില്‍ വിദ്യാഭ്യാസവും ആരോഗ്യവും ചേര്‍ക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. അതേസമയം വിജയിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നീറ്റിനെതിരെ വ്യാപക പ്രതിഷേധങ്ങളും ചര്‍ച്ചകളുമെല്ലാം തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ നിയമം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും നിരവധി പേര്‍ ആരോപിക്കുന്നുണ്ട്. നേരത്തെ ഡിഎംകെയുടെ രാജ്യസഭാ അംഗം പി വില്‍സന്‍ രണ്ട് കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒന്നുകില്‍ നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നിര്‍ത്തുക. അതല്ലെങ്കില്‍ നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുക തുടങ്ങുക എന്ന കാര്യങ്ങളാണ് വില്‍സന്‍ ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News