പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് നല്‍കിയ ആശുപത്രി ബുൾഡോസർ വച്ച് ഇടിച്ചു നിരത്താന്‍‌ യുപി സര്‍ക്കാര്‍

ലഖ്‌നൗ: രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകിയതിനെ തുടർന്ന് ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ച ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി ബുൾഡോസർ വച്ച് ഇടിച്ചു നിരത്താന്‍‌ യുപി സര്‍ക്കാര്‍. അനധികൃത നിർമാണത്തിന് പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്‍റരിന് പൊളിക്കുന്നതിന് നോട്ടീസ് നൽകിയെന്നാണ് റിപ്പോര്‍ട്ട്.

അനുമതിയില്ലാതെയാണ് ആശുപത്രി നിർമിച്ചതെന്നും വെള്ളിയാഴ്ചയ്ക്കകം ആശുപത്രി ഒഴിയണമെന്നും നോട്ടീസിൽ പറയുന്നു. പ്രാഥമികാന്വേഷണത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ആശുപത്രി സീൽ ചെയ്തിരുന്നു. അവിടെ ഇപ്പോൾ രോഗികള്‍ ചികില്‍സയില്‍ ഇല്ല.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ നോട്ടീസുകൾക്ക് ആശുപത്രി അധികൃതർ മറുപടി നൽകിയില്ലെന്നും ഈ വർഷം ആദ്യം പൊളിച്ചുനീക്കാനുള്ള ഉത്തരവ് പാസാക്കിയെന്നും നോട്ടീസിൽ പറയുന്നു.

32 കാരനായ ഡെങ്കിപ്പനി ബാധിച്ച രോഗിയുടെ കുടുംബമാണ് “പ്ലാസ്മ” എന്ന് അടയാളപ്പെടുത്തിയ ബാഗിൽ  മുസംബി ജ്യൂസ് രോഗിക്ക് കയറ്റിയത് എന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. ബാഗിൽ നിന്ന് പ്ലാസ്മ സ്വീകരിച്ച ശേഷം രോഗിയുടെ ആരോഗ്യനില വഷളാവുകയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മരിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

തർക്കത്തിലുള്ള പ്ലേറ്റ്‌ലെറ്റ് ബാഗിൽ രാസവസ്തുക്കളും മൊസാമ്പി ജ്യൂസ് പോലുള്ള മധുരവും അടങ്ങിയിട്ടുണ്ടെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടർമാർ സ്വിരീകരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവം ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് പൊളിക്കല്‍ നോട്ടീസ് വാര്‍ത്തയും വരുന്നത്. 

എന്നാൽ വിവാദ പ്ലേറ്റ്‌ലെറ്റ് ബാഗിൽ ജ്യൂസ് അടങ്ങിയിട്ടുണ്ടോ എന്ന മെഡിക്കൽ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.  ആശുപത്രി ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രോഗിയുടെ കുടുംബം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഡെങ്കിപ്പനി രോഗിയുടെ മരണത്തിന് ഒരു ദിവസത്തിന് ശേഷം പ്രയാഗ്‌രാജ് പോലീസ് “വ്യാജ പ്ലേറ്റ്‌ലെറ്റുകൾ” വിതരണം ചെയ്ത സംഘത്തെ പിടികൂടിയെന്നാണ് വിവരം. 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർ രക്തബാങ്കുകളിൽ നിന്ന് പ്ലാസ്മ എടുത്ത് പ്ലേറ്റ്‌ലെറ്റുകളായി വീണ്ടും പാക്ക് ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News