ടോള്‍ പിരിവ് നിര്‍ത്തിച്ചതിന് തിരിച്ചടി; പാലിയേക്കരയില്‍ എല്ലാ സേവനങ്ങളും നിര്‍ത്തി കരാര്‍ കമ്പനി 

തൃശ്ശൂര്‍: പാലിയേക്കരയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്ന എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് കരാര്‍ കമ്പനി. ഹൈക്കോടതി ടോള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് ആംബുലന്‍സ് സേവനം ഉള്‍പ്പെടെ നിര്‍ത്തിയത്. ടോള്‍ പുനസ്ഥാപിക്കുന്നത് വരെ ഒരു തരത്തിലുള്ള സേവനങ്ങളും നല്‍കേണ്ടതില്ലാ എന്നാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ തീരുമാനം.

പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് താല്‍കാലികമായി മരവിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ സമയം കൊണ്ട് ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിന് പ്രതികാരമെന്നോണമുള്ള നടപടിയാണ് ഇപ്പോള്‍ കമ്പനി സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ റോഡിലെ അറ്റകുറ്റപ്പണികളും കരാര്‍ കമ്പനി പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ടോള്‍ പിരിക്കുന്നതിന് പകരമായി ഇവിടെ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന സേവനങ്ങളെല്ലാം നിര്‍ത്തിവെക്കുകയാണ് എന്നാണ് കമ്പനി അറിയിക്കുന്നത്. ഇവിടെ അടുത്ത് അപകടം നടന്നാല്‍ ആംബുലന്‍സ് സേവനം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ കമ്പനി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News