തിരിച്ചടിയിൽ നടുങ്ങി പാകിസ്താൻ, ഇസ്ലാമാബാദിൽ ഇന്ത്യൻ മിസൈൽ വർഷം;പാക് പൈലറ്റ് പിടിയിൽ

ന്യൂഡല്‍ഹി: ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിലും പഠിക്കാത്ത പാകിസ്താന്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ നടുങ്ങുന്നു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലുള്‍പ്പെടെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളുമെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ലാഹോറിലും സിയാല്‍കോട്ടിലും കറാച്ചിയിലും ഇന്ത്യയുടെ ആക്രമണത്തെത്തുടർന്ന് സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ഭയന്ന് പാക് നഗരങ്ങള്‍ സമ്പൂര്‍ണ ബ്ലാക്കൗട്ടിലാണ്. പാകിസ്താനില്‍ ഇന്ത്യ ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് പാകിസ്താന്റെ ആക്രമണ ശ്രമമുണ്ടായത്. ഇന്ത്യയിലെ ജമ്മുവിലെ വിമാനത്താവളമുള്‍പ്പെടെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളും മിസൈലുകളും പാകിസ്താന്റെ യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവെച്ചിട്ടു.

അതിനിടെ വ്യോമനിരീക്ഷണത്തിനായി ഇറങ്ങിയ പാകിസ്താന്റെ അവാക്‌സ് ( AWACS) വിമാനവും ഇന്ത്യ വെടിവെച്ചിട്ടുവെന്നാണ് വിവരം. പഞ്ചാബില്‍ വെച്ചാണ് അവാക്‌സ് വിമാനം ഇന്ത്യ വെടിവെച്ചിട്ടത്. അതിനിടെ രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ നിന്ന് പാക് വ്യോമസേന പൈലറ്റിനെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് സൈന്യം ഭീകരസംഘടയായ ഹമാസിനേപ്പോലെയാണ് പെരുമാറുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയെ മറികടക്കാന്‍ കൂട്ടമായി റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമിക്കുന്നത് ഹമാസിന്റെ ശൈലിയാണ്. ഇതേപോലെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. എന്നാല്‍ അതിനെയും ഇന്ത്യ പരാജയപ്പെടുത്തി.

ഇന്ത്യയുടെ എസ്-400 സംവിധാനത്തിന് പുറമെ ആകാശ്, വിമാനവേധ തോക്കുകള്‍, എംആര്‍എസ്എം മിസൈല്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനമാണ് പാക് ശ്രമങ്ങളെ വിഫലമാക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. ഇന്ത്യാ-പാക് സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരുകയാണ് എന്നുള്ള സൂചനയാണ് പുറത്തുവരുന്നത്. അതിനിടെ ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് രംഗത്ത് വന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News