25.5 C
Kottayam
Monday, May 20, 2024

ബിജെപി നേതാക്കളുടെ നബി നിന്ദ: ലോകരാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പാക്കിസ്ഥാൻ

Must read

ഇസ്‌ളാമാബാദ്‌: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി പാകിസ്ഥാൻ. ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കവുമായി ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി. ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിക്കടക്കം കടുത്ത അതൃപ്തിയുണ്ട്.

മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ മത സ്വാതന്ത്രൃം നഷ്ടപ്പെട്ടെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. ഗൾഫ് രാജ്യങ്ങളും നിലപാട് കടുപ്പിക്കുകയാണ്. അതിനിടെ നബിവിരുദ്ധ പരാമർശം നടത്തിയ നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു.

ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച്  (Prophet Muhammed) പരാമർശം നടത്തിയ ബിജെപി വക്താവ് നുപുർ ശർമ്മയെ (Nupur Sharma) ബിജെപി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ദില്ലി ബിജെപിയുടെ മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാളിനെയും പാർട്ടി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള  ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ (Nupur Sharma) എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തര്‍ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.പ്രവാചക നിന്ദയിൽ ഒമാനിലും  വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻറ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പ്രസ്താവനയെ അപലപിച്ചു കൊണ്ടുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യകാര്യ ഉപവിദേശകാര്യ മന്ത്രി അംബാസഡര്‍ക്ക് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week