പഹല്‍ഗാം ഭീകരാക്രമണം: സൂത്രധാരനെ തിരിച്ചറിഞ്ഞു,രേഖാചിത്രം പുറത്തുവിട്ട് സൈന്യം

ശ്രീനഗര്‍: പഹല്‍ഗാമിലെ 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ് കൊടും ഭീകരന്‍. പാക്കിസ്ഥാന്റെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കസൂരി, പാക്ക് സൈന്യത്തിന്റെ ‘പ്രിയപ്പെട്ട സ്വത്ത്’ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയ്‌ക്കെതിരെ പാക് സൈനികരില്‍ വികാരമുണ്ടാക്കുന്ന വിദ്വേഷ പ്രസംഗങ്ങളാണ് കസൂരിയുടെ ഹൈലൈറ്റ്. പാക് സൈന്യത്തിന്റെ കമാണ്ടര്‍മാര്‍ പലപ്പോഴും കസൂരിയെ ഇതിനായി ഉപയോഗിക്കാറുണ്ട്. ലഷ്‌കറെ തോയിബയുടെ ഡപ്യൂട്ടി ചീഫാണ് കസൂരി. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ അടുത്ത സുഹൃത്തു കൂടിയാണ് കസൂരി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തോയിബയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടിആര്‍എഫ്. ടി ആര്‍ എഫിന് പിന്നില്‍ കസൂരിയാണ്. പാക് ഭീകരനും ലഷ്‌കറെ തയിബയുടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് കസൂരി. ലഷ്‌കറെ തോയിബയുടെ പെഷാവര്‍ ആസ്ഥാനത്തിന്റെ തലവന്‍ കൂടിയാണ് കസൂരി.

അതിനിടെ ജമ്മു കശ്മീരില്‍ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. മൂന്ന് ഭീകരരുടെ ചിത്രമാണ് സുരക്ഷാ സേന പുറത്തുവിട്ടത്. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ ഒരുമലയാളിയും രണ്ടു വിദേശികളുമടക്കം 34 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവച്ചുവീഴ്ത്തുകയായായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടന ലഷ്‌കര്‍ ഇ തായ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

കസൂരിയുടെ അടുത്ത അനുയായികളാണ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത്. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട് കസൂരി. രണ്ടുമാസം മുന്‍പ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ക്ഷണമനുസരിച്ച് പാക്ക് പഞ്ചാബിലെ കങ്കണ്‍പുരില്‍ കസൂരി സൈനികരെ അഭിസംബോധന ചെയ്തു. പാക്ക് സൈന്യത്തിലെ കേണല്‍ സാഹിദ് സരീന്‍ ഘട്ടക്കിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. അന്ന് കസൂരിയെ പൂക്കള്‍ വര്‍ഷിച്ചാണ് സൈന്യം സ്വീകരിച്ചത്. ഇന്ത്യന്‍ സൈനികരെ കൊന്നാല്‍ ദൈവത്തില്‍നിന്നു പ്രതിഫലം കിട്ടുമെന്നതടക്കമുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഇയാളുടെ പ്രസംഗത്തിലുണ്ടായിരുന്നു.

ഫെബ്രുവരി രണ്ടിന് ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നടത്തിയ പ്രസംഗത്തിലും ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് കസൂരി ആഹ്വാനം നല്‍കിയിരുന്നു. 2026 ഫെബ്രുവരിക്കു മുന്‍പ് കശ്മീര്‍ പിടിച്ചെടുക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നുമായിരുന്നു വെല്ലുവിളി. ഇതിന്റെ തുടര്‍ച്ചയായിരുന്നു പഹല്‍ഗാമിലെ ആക്രമണം. ആബട്ടാബാദിലെ വനാന്തരങ്ങളില്‍ കഴിഞ്ഞവര്‍ഷം നടന്ന ഭീകരക്യാംപില്‍ നൂറുകണക്കിന് പാക്ക് യുവാക്കള്‍ പരിശീലനം നേടിയിരുന്നു. കസൂരിയും പങ്കെടുത്തിരുന്നു. ഈ ക്യാംപില്‍ നിന്നാണ് യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കസൂരി തിരഞ്ഞെടുത്തതും പിന്നീട് ഇരകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതില്‍ പരിശീലനം നല്‍കിയതും എന്നാണ് കണ്ടെത്തല്‍.

ലഷ്‌കറെ തോയിബയുടെ രാഷ്ട്രീയശാഖയായ പാക്കിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ് (പിഎംഎംഎല്‍), എസ്എംഎല്‍ എന്നീ സംഘടനയുടെ മറവിലായിരുന്നു ഭീകര പരിശീലനം. പാക് സെന്‍ട്രല്‍ പഞ്ചാബ് പ്രവിശ്യയില്‍ ലഷ്‌കറെ തോയിബയുടെ മറ്റൊരു രൂപമായ ജമാഅത്ത് ഉദ്ദവയുടെ (ജെയുഡി) കോര്‍ഡിനേഷന്‍ കമ്മിറ്റിയിലും കസൂരി ഉണ്ടായിരുന്നു. ജെയുഡിയെ 2016ല്‍ യുഎസ് ഭീകരവാദപ്പട്ടികയിലും 2009ല്‍ യുഎന്‍ ഉപരോധപ്പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ ടിആര്‍എഫ് എന്ന സംഘടനയുടെ മറവില്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയും ഐഎസ്ഐയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നു സ്ഥിരീകരിച്ചു. ഐഎസ്‌ഐ പിന്തുണച്ചു, ലഷ്‌കര്‍ ആസൂത്രണം ചെയ്തു, ടിആര്‍എഫ് നടപ്പാക്കിയെന്നാണ് രഹസ്യാന്വേഷണം ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ലഷ്‌കര്‍ ഡപ്യൂട്ടി കമാന്‍ഡറായ ‘കസൂരി’ എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കസൂരിയെ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണം ഇന്ത്യന്‍ പട്ടാളം നടത്തുമെന്ന് ഉറപ്പാണ്.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് മൂന്നു പാക്ക് ഭീകരരാണെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരന്റെ സഹായവും ഇവര്‍ക്ക് ലഭിച്ചതായി കണ്ടെത്തി. ഭീകരര്‍ ഒന്നിലധികം ബൈക്കുകള്‍ ഉപയോഗിച്ചു. നമ്പര്‍ പ്ലേറ്റില്ലാതെ ഒരു ബൈക്ക് കണ്ടെത്തി. രണ്ടു സംഘമായി തിരിഞ്ഞ് എകെ47 ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ദക്ഷിണ കശ്മീരില്‍ ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്.

സൈനികവേഷത്തിലെത്തിയ ഭീകരര്‍ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. 2019 ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികവാഹന വ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ചൊവാഴ്ച പഹല്‍ഗാമിലുണ്ടായത്. പുല്‍വാമയിലെ അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയില്‍ അന്ന് സൈനിക വ്യാഹനവ്യൂഹത്തിനുനേരെ സ്‌ഫോടക വസ്തുനിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. 40 സൈനികരാണ് കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News