ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിലേക്ക്

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് ശേഷം രണ്ടാഴ്ചയോളമുള്ള വിവാദങ്ങള്‍ക്കും ഒളിവ് ജീവിതത്തിനും ശേഷം പി.പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയതടെ ഇനിയുള്ള നടപടി കോടതി തീരുമാനിക്കും.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം ദിവ്യയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും പോലീസ് ശ്രമം. കണ്ണപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.

തലശ്ശേരി സെഷന്‍സ് കോടതിയായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ ദിവ്യയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. തുടര്‍ന്ന് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. ഇതോടെ പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ദിവ്യയ്ക്കെതിരായ നടപടി പോലീസ് നീട്ടിക്കൊണ്ടുപോവുകയാണെന്ന് ആരോപണമുയർന്നിരുന്നു. ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ അറസ്റ്റു ചെയ്യുക മാത്രമായിരുന്നു പോലീസിന്റെ മുന്നിലെ മാര്‍ഗം. കോടതിവിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News